കൊച്ചി:വ്യാജ പോക്സോ കേസുകളിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടാലും ആരോപണങ്ങൾ അവരെ മാരകമായി വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് ഹൈക്കോടതി. ഏഴു വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വയനാട് കല്പറ്റ പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
2015ൽ നടന്ന കേസിൽ 2016 ആഗസ്റ്റ് 30 നാണ് വിചാരണക്കോടതി പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രതി ശിഷ്ടകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ 38കാരനായ പ്രതി നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
ആദ്യ ഭാര്യ മരിച്ചതോടെ പ്രതി മകളുമായി രണ്ടാം ഭാര്യയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടി വീണു കാലൊടിഞ്ഞ് വീട്ടിൽ കഴിയുമ്പോൾ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. അപ്പീലിൽ പ്രതിക്കു വേണ്ടി ആരും ഹാജരാകാതിരുന്നപ്പോൾ സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മുഖേന കോടതി കാര്യം ആരാഞ്ഞിരുന്നു. പ്രതിക്കുവേണ്ടി ഹാജരാകാമെന്നേറ്റ അഭിഭാഷകൻ ഹാജരാകാനാവില്ലെന്ന് മറ്റൊരു അഭിഭാഷക മുഖേന അറിയിച്ചു. തുടർന്ന് അഡ്വ. സായ് പൂജയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. തുടർന്ന് വാദം കേട്ടാണ് ഇതു വ്യാജ പരാതിയാണെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൊഴിയിലും മുഖ്യസാക്ഷിയായ രണ്ടാം ഭാര്യയുടെ മൊഴിയിലും നിരവധി പോരായ്മകളുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിയെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ രണ്ടാം ഭാര്യ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് കേസെന്നും പെൺകുട്ടിയുടെ മൊഴി പറഞ്ഞു പഠിപ്പിച്ചതാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് പ്രതിയെ കുറ്റവിമുക്തനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |