തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജ് അദ്ധ്യാപകനിയമനം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഇന്നലെ സംസ്ഥാന നിയമസഭ പാസാക്കി.കൊവിഡ് മൂലം ചികിത്സയിലായ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അഭാവത്തിൽ മന്ത്രി കെ.രാധാകൃഷ്ണനാണ് 2021ലെ കേരള സ്വാശ്രയ കോളേജ് അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ അവതരിപ്പിച്ചത്.
സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും തൊഴിൽ ദിനങ്ങൾ, ജോലിസമയം എന്നിവ സർക്കാർ, എയ്ഡഡ് കോളേജുകളിലേതിന് സമാനമായിരിക്കണമെന്ന് ബില്ലിൽ വ്യവസ്ഥചെയ്യുന്നു. പൊതുഅവധി,ആകസ്‌മികഅവധി,പ്രസവാവധി എന്നിവ സ്വാശ്രയ കോളേജുകളിലെ ജീവനക്കാർക്കും ബാധമായിരിക്കും. ഒഴിവുകളിലേക്ക് നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചുകൊണ്ട് ബന്ധപ്പെട്ട കോളേജ് വിജ്ഞാപനമിറക്കുകയും റാങ്ക് ലിസ്റ്റ് തയാറാക്കിയുമായിരിക്കണം നിയമനം നടത്തേണ്ടത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയനുസരിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്.
ഹജ്ജ് എംബാർക്കേഷൻ പോയിന്റ്
കേന്ദ്രമന്ത്രിമാരെ കാണും
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കാൻ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും നേരിൽക്കണ്ട് ആവശ്യമുന്നയിക്കുമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ ആലോചിക്കുന്നതിന് ഹജ്ജ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഹജ്ജ് ഹൗസിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഹജ്ജ് ഹൗസിന് പുറമേ 32,000 സ്ക്വയർഫീറ്റ് ഏരിയ ഉള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |