മലപ്പുറം: ഇന്ധനവില വർദ്ധനവ് കണക്കിലെടുത്ത് സ്വകാര്യബസുകളുടെ മിനിമം ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനൊപ്പം കൺസെഷൻ നിരക്ക് കൂടി വർദ്ധിപ്പിക്കാനുള്ള ശുപാർശ വിദ്യാർത്ഥികളെ വലയ്ക്കും. നിലവിൽ കൺസെഷൻ മിനിമം ചാർജ് ഒരു രൂപയാണ്. ഇത് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. അഞ്ചു രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ . നേരിയ വർദ്ധനവ് വരുത്താനാണ് സർക്കാരിന്റെ തീരുമാനം.
ശുപാർശ പ്രകാരമുള്ള ചാർജ്ജ് വർദ്ധനവ് വന്നാൽ വിദ്യാർത്ഥികൾക്ക് വലിയ ഭാരമാവും. ജില്ലയിലെ പ്രധാന സ്കൂളുകളിലേക്കടക്കം വിദ്യാർത്ഥികൾ എത്താറുള്ളത് സ്വകാര്യബസിലാണ്. സ്കൂൾ ബസുകളുടെ മാസതവണയിലെ ഫീ ഒടുക്കാൻ കഴിയാത്തവരാണ് ബസുകളിലെത്തുന്നത്. നിരക്ക് വർദ്ധിച്ചാൽ ദിനംപ്രതി 10 രൂപയെങ്കിലും ഒടുക്കണം. 2.5 കിലോമീറ്ററിൽ അധികമുള്ള ദൂരങ്ങളിലേക്ക് നിരക്ക് അഞ്ചുരൂപയിലും കൂടും.
സ്കൂൾ ബസുകൾ വേണ്ടത്രയില്ല
ജില്ലയിലെ എല്ലാ സ്കൂളുകളിലും സ്കൂൾ ബസ് സംവിധാനമില്ല. എൽപി, യു.പി സ്കൂളുകളിലാണ് സ്കൂൾ ബസുകൾ കുറവുള്ളത്. ഇത്തരം വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളെയോ മറ്റു ടാക്സി സംവിധാനങ്ങളെയോ ആശ്രയിക്കണം. ലോക്ക്ഡൗണിന് ശേഷം സ്കൂളുകൾ തുറന്നപ്പോൾ ഫിറ്റ്നസ് പുതുക്കാൻ സാധിക്കാത്തതിനാൽ നിരവധി സ്കൂൾ ബസുകൾ കട്ടപ്പുറത്തായി. ഉള്ള സ്കൂൾ ബസുകൾ തന്നെ നിശ്ചിത ദൂര പരിധിയിലേ സർവീസ് നടത്തുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിലേക്കടക്കം സ്കൂൾ ബസുകൾ എത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളാണ് ആശ്രയം.
സീറ്റിലിരിക്കരുത്
കൺസെഷന്റെ പേരിൽ വിദ്യാർത്ഥികളെ സീറ്റിലിരിക്കാൻ പോലും കണ്ടക്ടർമാർ അനുവദിക്കാറില്ല. പലപ്പോഴായി വിദ്യാർത്ഥികളുമായി വാക്കേറ്റവും ഉണ്ടാവാറുണ്ട്. വിദ്യാർത്ഥികളെ കാണുമ്പോൾ നിറുത്താതെ പോകുന്ന ബസുകളും കുറവല്ല.
ഇപ്പോഴത്തെ നിരക്ക്
സ്കൂൾ ബസിൽ - 350 രൂപ (മാസം)
സ്വകാര്യ ബസ് - 56 രൂപ (മാസം-2.5കിലോമീറ്റർ)
5 രൂപയാക്കി വർദ്ധിപ്പിച്ചാൽ
സ്വകാര്യ ബസ് - 260 രൂപ (മാസം)
സാധാരണക്കാരായ വിദ്യാർത്ഥികളാണ് കൂടുതലായും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ഒരുവീട്ടിൽ നിന്നും ഒന്നിൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെങ്കിൽ നിരക്ക് വർദ്ധന വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കും.
കെ.ഷിബിൽ
(രക്ഷിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |