തിരുവനന്തപുരം:മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ കഥകഴിക്കും വിധം, ബേബി ഡാം ശക്തിപ്പെടുത്താനായി 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, ജലവിഭവ അഡി. ചീഫ് സെക്രട്ടറി ടി.കെ.ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ തുടങ്ങി പതിന്നാല് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ.
സെപ്തംബർ 17ന് ഇവർ അടക്കം 25പേർ പങ്കെടുത്ത കേരള-തമിഴ്നാട് സെക്രട്ടറി തല യോഗത്തിൽ, മരംമുറിക്കാൻ ഉടൻ അനുമതി നൽകുമെന്ന് ടി.കെ.ജോസ് അറിയിച്ചതായി മിനിട്സിലുണ്ട്. ഈ മിനിട്സാണ് തമിഴ്നാടിന്റെ അംഗീകാരത്തിന് ടി.കെ.ജോസ് അയച്ചത്. 15 മരങ്ങൾ മുറിക്കാനും ബേബിഡാമിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താനും നടപടി പുരോഗമിക്കുകയാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചിട്ടുണ്ടെന്ന് വനംസെക്രട്ടറി യോഗത്തെ അറിയിച്ചു. മരംമുറിക്കാൻ ഈ യോഗത്തിൽ ധാരണയായതായി സസ്പെൻഷന് മുമ്പായി ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയ വിശദീകരണത്തിലും പറഞ്ഞിരുന്നു.
ഒക്ടോബർ 26ന് ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതി യോഗത്തിന്റെ മിനിട്സിൽ, മരംമുറിക്കൽ, റോഡ് അറ്റകുറ്റപ്പണി ആവശ്യങ്ങളിൽ തീരുമാനം വനംവകുപ്പ് വേഗത്തിലാക്കുമെന്നുണ്ട്. ഈ തീരുമാനം മേൽനോട്ടസമിതി സുപ്രീംകോടതിയെ അറിയിച്ചു.
ഗൂഢാലോചനയ്ക്ക്കാരണം
ജലനിരപ്പ് 142അടിയാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. മരംമുറിച്ച്, ബേബി ഡാം ശക്തിപ്പെടുത്തിയാൽ കേരളത്തിന്റെ കേസ് ആവിയാകും. പുതിയ ഡാം എന്ന ആവശ്യം നിലനിൽക്കില്ല.
ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ നിലപാടിന് വിരുദ്ധമാണ് സ്വീകരിച്ച നടപടികൾ. മിനിട്ട്സ് ഉദ്യോഗസ്ഥർ മറച്ചുവച്ചതാണോ മന്ത്രിമാർ കണ്ടില്ലെന്ന് നടിച്ചതാണോ എന്ന് വ്യക്തമല്ല.
മരംമുറിക്കാൻ കേന്ദ്ര-സംസ്ഥാന വന്യജീവി ബോർഡുകളുടെയും സുപ്രീംകോടതിയുടെയും അനുമതി വേണമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ശേഷം നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകി. സുപ്രീംകോടതിയിൽ തമിഴ്നാടിന് ഗുണം ചെയ്യും
മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ബെന്നിച്ചനാണ് ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും രേഖകൾ ഇതിനെതിരാണ്.
2015ൽ തിരിച്ചയച്ചത്
തമിഴ്നാട് ജലവിഭവ വകുപ്പിന്റെ കമ്പത്തെ എക്സിക്യൂട്ടീവ് എൻജിനിയർ 23 മരങ്ങൾ മുറിച്ച് ബേബിഡാം ശക്തിപ്പെടുത്താനായി മുല്ലപ്പെരിയാർ മുതൽ വള്ളക്കടവ് വരെ 5 കി.മീ റോഡ് ടാർ ചെയ്യാൻ 2015ൽ ശുപാർശ നൽകിയിരുന്നു. ഇത് പെരിയാർ ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ തിരിച്ചയച്ചു. ആറ് വർഷമായി വനംവകുപ്പിന് ഇക്കാര്യം അറിയാമെന്ന് വ്യക്തം.
ടി.കെ.ജോസ് പറഞ്ഞിട്ടെന്ന്
ബെന്നിച്ചൻ
ജലവിഭവ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസ് ആവശ്യപ്പെട്ടതു പ്രകാരമാണ് അനുമതി നൽകിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാരിന് വിശദീകരണം നൽകി. ടി.കെ. ജോസ് മൂന്നുവട്ടം യോഗം വിളിച്ചിരുന്നു.
സെപ്തംബർ 15ന് വിഷയം ചർച്ച ചെയ്തു. 17ന് കേരള–തമിഴ്നാട് ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ അനുമതി കൊടുക്കാൻ ധാരണയായി. ഒക്ടോബർ 26ന് ടി.കെ.ജോസ് ഫോണിൽ വിളിച്ച് തമിഴ്നാട് സമ്മർദ്ദം ചെലുത്തുന്നത് അറിയിച്ചു. അനുവദിക്കാമോ എന്ന് അഭ്യർത്ഥിച്ചു. നവംബർ ഒന്നിന് ചേംബറിൽ വച്ച് കാലതാമസമുണ്ടാകരുതെന്ന് അറിയിച്ചു. സുപ്രീം കോടതിയിലെ കേസിന് അനിവാര്യമാണെന്നും പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ അന്വേഷണം
മരം മുറിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിറങ്ങിയതിനെക്കുറിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി അന്വേഷണം തുടങ്ങി. അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും അന്വേഷണ പരിധിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |