കോഴിക്കോട്: യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ പാർട്ടിക്ക് പൊതുനിലപാടല്ലേ വേണ്ടത് ?. കരിനിയമത്തിന്റെ പ്രയോഗം നേതാക്കൾക്കു നേരെ വരുമ്പോൾ ചെറുക്കുന്ന രീതി തന്നെയല്ലേ പ്രവർത്തകരുടെ കാര്യത്തിലും ഉണ്ടാവേണ്ടത്?.
അലൻ - താഹ വിഷയത്തിൽ സി.പി.എം സൗത്ത് ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളിൽ പലരും പാർട്ടി നേതൃത്വത്തെയും സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ചോദ്യങ്ങളുയർത്തുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യശരങ്ങൾ.
ബുധനാഴ്ച തുടങ്ങിയ പ്രതിനിധി സമ്മേളനത്തിലെ ചർച്ചാവേളയിൽ യു.എ.പി.എ കേസിനെ ചൊല്ലിയുള്ള അമർഷം മയമില്ലാതെ തുറന്നു പ്രകടപ്പിക്കുകയായിരുന്നു ചിലർ; പ്രത്യേകിച്ചും അലൻ ഷുഹൈബും താഹ ഫസലും ഉൾപ്പെടുന്ന പ്രദേശത്തു നിന്നുള്ള നേതാക്കൾ. മാവോസാഹിത്യം കൈവശം വെച്ചെന്നു പറഞ്ഞാണ് പാർട്ടി ബ്രാഞ്ച് അംഗങ്ങളായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയും തോമസ് ഐസക് അടക്കമുള്ള ഉന്നതനേതാക്കളും അവരുടെ വീട്ടിലെത്തി വരെ നിലപാട് വ്യക്തമാക്കിയതാണ്. അവർ പാർട്ടി പ്രവർത്തകരാണെന്ന് നേതാക്കൾ ആവർത്തിച്ചു. എന്നിട്ടും, ദേശവിരുദ്ധപ്രവർത്തനം നടത്തിയവരെന്ന തരത്തിൽ ഇരുവർക്കുമെതിരെ കരിനിയമം ചാർത്തി. നീണ്ട കാലം ജയിലിൽ കിടക്കേണ്ടി വന്നിട്ടും പാർട്ടിയെ തള്ളിപ്പറയാൻ അവരോ കുടുംബങ്ങളോ തയ്യാറായിട്ടില്ല. പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുപോലും സർക്കാരും മുഖ്യമന്ത്രിയും പൊലീസ് നിലപാടിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നില്ലേ ?. ഒടുവിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നു രൂക്ഷമായ വിമർശനമാണുണ്ടായത്. ഈ വിഷയം പ്രദേശത്തെ പാർട്ടി പ്രവർത്തകരെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇനിയെങ്കിലും ഇത്തരം കേസുകളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടാവണം.
പാർട്ടിയിലെ ഉയർന്ന നേതാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുമ്പോൾ മാത്രം തള്ളിപ്പറയേണ്ടതല്ല കരിനിയമത്തെ. അണികളും പ്രവർത്തകരുമാണ് പാർട്ടിയെന്നത് മറന്നുപോകരുത്... പ്രതിനിധികളിലൊരാൾ വല്ലാതെ വൈകാരികമായി തന്നെ പ്രതികരിക്കുകയായിരുന്നു.
ഇന്നലെ ചർച്ചയ്ക്ക് മറുപടി പറയവെ, ഈ വിഷയത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നു ആവർത്തിച്ച ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രതിനിധികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും പറഞ്ഞു.
വരുംദിവസങ്ങളിൽ മറ്റു ഏരിയാ സമ്മേളനങ്ങളിലും അലൻ - താഹ വിഷയം സജീവമായി ഉയർന്നുവരുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |