തുറക്കുന്നത് ജനുവരിയോടെ
കോഴിക്കോട്: വർഷങ്ങളായി അടഞ്ഞുകിടന്ന പാളയം സബ്‌വേയ്ക്ക് ചിത്രവസന്തത്തോടെ പുതുജീവൻ കൈവരികയായി. നവീകരണം തീർത്ത് ജനുവരിയിൽ തുറക്കാനാവുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.
അടിപ്പാതയിലേക്ക് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ചിത്രച്ചുമരും ആസ്വദിക്കാം. വാസ്‌കോ ഡ ഗാമ മുതൽ കഴിഞ്ഞ ദിവസം വിട ചൊല്ലിയ നാടക - ചലച്ചിത്രനടി കോഴിക്കോട് ശാരദ വരെ കറുപ്പിലും വെളുപ്പിലുമായി ഇവിടെ നിറയുന്നുണ്ട്. കോഴിക്കോടിന്റെ ചരിത്രം കൂടി ഇതൾവിരിയുകയാണ് ചിത്രച്ചുമരിൽ. പ്രജീഷ് കന്നാട്ടി, ജയേഷ് കന്നാട്ടി എന്നിവരാണ് ചിത്രങ്ങൾ തീർക്കുന്നത്.
പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ ഇടം ഉറപ്പാക്കുന്ന ആർട്ട് ഗാലറി കൂടിയുണ്ടാവും സബ്‌വേയിൽ. ഗാലറിയ്ക്കായുള്ള പ്രവർത്തി ഏതാണ്ട് പൂർത്തിയായി വരികയാണ്. ചിത്രങ്ങൾ കൂടാതെ കയറിലും കമ്പികളിലുമൊക്കെയായി പലതരം ഇൻസ്റ്റലേഷനും ഒരുക്കുന്നുണ്ട്.
സബ്‌വേ കവാടങ്ങളിൽ പഴയ ഇരുമ്പ് വാതിലും ഗ്രില്ലുകളും മാറ്റി പുതിയവ ഘടിപ്പിച്ചുകഴിഞ്ഞു. പതിവായി വെള്ളം കയറി ചെളിപിടിച്ച ടൈലുകൾ മുഴുവൻ മാറ്റി. എല്ലായിടത്തും ലെെറ്റുകളായി. സമീപത്തെ ഓവുചാലിൽ വെള്ളം നിറഞ്ഞ് സബ്‌വേയുടെ അകത്തേക്ക് വെള്ളം കയറുന്ന പ്രശ്നം ഒഴിവാക്കാൻ ശാസ്ത്രീയ ഡ്രെയ്‌നേജ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
'നമ്മുടെ കോഴിക്കോട് " പദ്ധതിയുടെ ഭാഗമായാണ് സബ്‌വേ നവീകരണം. സ്വകാര്യ കമ്പനിയ്ക്കായിരിക്കും നടത്തിപ്പ് ചുമതല. പാളയം ജംഗ്ഷനിലെ 4 കവാടങ്ങളിലും പരസ്യം വെക്കാനുള്ള അവകാശം കരാർ സ്ഥാപനത്തിന് ലഭിക്കും.
പാളയം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കാൻ 1979 - 80 ൽ നിർമ്മിച്ച സബ്‌വേ നഗരത്തിലെ മുഖ്യ ആകർഷണകേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് സബ്‌വേ സമൂഹവിരുദ്ധരുടെ താവളമായതോടെ ആളുകൾ താഴേക്ക് ഇറങ്ങാൻ തന്നെ മടിച്ചു. സബ്‌വേ മാലിന്യനിക്ഷേപ കേന്ദ്രം കൂടിയായി മാറിയപ്പോൾ അടച്ചുപൂട്ടുകയെന്നതായിരുന്നു അധികൃതരുടെ മറുമരുന്ന്. 2014 ൽ വീണ്ടും തുറന്നെങ്കിലും പിന്നെയും അടഞ്ഞു കിടക്കാനായിരുന്നു സബ്‌വേയുടെ വിധി. ഇടയ്ക്ക് ആർട്ട് ഗാലറി എന്ന ആശയം കൂടി മുന്നോട്ടുവെച്ച് ശ്രമം തുടങ്ങിയപ്പോഴും ഫലിക്കാതെ പോവുകയായിരുന്നു. ഒടുവിൽ 'നമ്മുടെ കോഴിക്കോട് " വന്നതോടെയാണ് സബ്‌വേയ്ക്ക് വീണ്ടും ജീവൻ വെക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |