കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസിൽ, കണ്ടതിനപ്പുറമാണ് കാര്യങ്ങളെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൂടി (ഇ.ഡി) കക്ഷി ചേർത്തതോടെ ഉന്നതരുടെ കള്ളപ്പണ-ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിനുകൂടി വഴിതുറന്നു. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കുൾപ്പെടെ കുരുക്കുവീഴാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.
പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സിംഗിൾ ബെഞ്ച്, പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടുണ്ടോയെന്ന് ആരാഞ്ഞു. കേസിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുപോകാൻ പൊലീസ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ഒന്നും ഒളിച്ചുവയ്‌ക്കാൻ സമ്മതിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയിലാണ് കോടതി പൊലീസിനെതിരെ വാളോങ്ങിയത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇന്നലെ മുദ്രവച്ച കവറിൽ നൽകിയ രേഖകളിലെയും നേരത്തെ ഡി.ജി.പി നൽകിയ സത്യവാങ്മൂലത്തിലെയും വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി നവംബർ 19ലേക്കു മാറ്റി.
കേസന്വേഷണവുമായി ബന്ധപ്പെട്ട ആറു രേഖകൾ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി സമർപ്പിച്ചു. ലോക്‌നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ നൽകിയ നിർദ്ദേശത്തെ തുടർന്ന് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് ഉൾപ്പെടെയാണ് സമർപ്പിച്ചത്. ഇ.ഡി അന്വേഷണം വേണ്ടതാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് 2020 ഫെബ്രുവരിയിൽ ഇ.ഡിക്ക് ബെഹ്റ കത്ത് നൽകിയിരുന്നു.
പ്രോസിക്യൂഷൻ പറഞ്ഞത്
ഹർജിയിലെ വാദത്തിനടിസ്ഥാനമായ ചോദ്യങ്ങളല്ല കോടതി ഉന്നയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതിയാക്കിയിട്ടില്ല. മോൻസണുമായി അടുത്ത ബന്ധമുള്ള ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. ആവശ്യപ്പെട്ടാൽ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിപ്പകർപ്പ് ഹാജരാക്കാം. ഇ.ഡിയെ കക്ഷി ചേർക്കുന്നതിൽ എതിർപ്പില്ല.
ഹൈക്കോടതി ചോദിച്ചത്
പ്രതിയല്ലെങ്കിൽ എന്തിനാണ് ഐ.ജിയെ സസ്പെൻഡ് ചെയ്തത്? പ്രവാസി സംഘടനയുടെ കോഓർഡിനേറ്റർ അനിത പുല്ലയിൽ ക്ഷണിച്ചതനുസരിച്ചാണ് അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പുരാവസ്തു ശേഖരം കാണാൻ മോൻസണിന്റെ വീട് സന്ദർശിച്ചത്. ഈ വിഷയങ്ങൾ അന്വേഷണത്തിന്റെ പരിധിയിലുണ്ടോ? സന്ദർശനം കഴിഞ്ഞു 10 ദിവസത്തേക്ക് ഒന്നും മിണ്ടുന്നില്ല. പിന്നീടാണ് എ.ഡി.ജി.പി നൽകിയ നോട്ടനുസരിച്ച് ഇന്റലിജൻസ് എ.ഡി.ജി.പിയോട് അന്വേഷിക്കാൻ ഡി.ജി.പി നിർദ്ദേശിച്ചത്.
ഏഴ് മാസം കഴിഞ്ഞ് ഇന്റലിജൻസ് റിപ്പോർട്ട് നൽകി. എന്തുകൊണ്ടാണ് വൈകിയത് ? തുടർന്ന് അന്വേഷണം നടത്താൻ ഇ.ഡിക്ക് ഡി.ജി.പി കത്തു നൽകുന്നു. ഇ.ഡിക്ക് കത്തെഴുതിയതിനു ശേഷവും അതിനു മുമ്പും പൊലീസ് എന്തു നടപടിയാണ് എടുത്തത്? ഇന്റലിജൻസ് റിപ്പോർട്ട് നൽകിയ ശേഷവും മോൻസണിനൊപ്പം ഡി.ജി.പി പരിപാടിയിൽ പങ്കെടുത്തത് എന്തുകൊണ്ട്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |