പുനലൂർ: ഉരുൾപൊട്ടൽ തുടർക്കഥയായതോടെ ഭീതിയിലാണ് തോട്ടം തൊഴിലാളികൾ. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ മൂന്നിടങ്ങളിലാണ് ബുധനാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായത്.
ബുധനാഴ്ച സന്ധ്യയോടെ കനത്ത മഴ ആരംഭിച്ചപ്പോൾ മുതൽ ഉരുൾപൊട്ടുമെന്ന ഭയത്തിലായിരുന്നു അമ്പനാട്, അരണ്ടർ, മെത്താപ്പ് തുടങ്ങിയ ഡിവിഷനുകളിലെ തോട്ടം തൊഴിലാളികൾ. മഴ ശക്തമാകുകയും സമീപത്തെ വനാന്തരങ്ങളിൽ നിന്നു മലവെള്ളവും പാറയും മണ്ണും അപ്രതീക്ഷിതമായി ഒഴുകിയെത്തിയതും ലയങ്ങളിലെ താമസക്കാരെ കടുത്ത ആശങ്കയിലാക്കി. വെള്ളം ഒഴുകിയെത്തിയപ്പോൾ മഴവെള്ളമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് പാറയും മണ്ണും ലയങ്ങൾക്ക് ഇടയിലൂടെ ഒഴുകിയപ്പോഴാണ് ഉരുൾപൊട്ടലാണെന്ന് മനസിലായതെന്ന് തോട്ടം തൊഴിലാളിയായ രാജൻ പറഞ്ഞു. ഇത് കണക്കിലെടുത്ത് ലയങ്ങളിൽ വെള്ളം കയറാതിരിക്കാൻ സ്തീകൾ അടക്കമുള്ള തോട്ടം തൊഴിലാളികൾ രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയതോടെ വൃദ്ധർ ഉൾപ്പെടെയുള്ളവരെ സുരക്ഷിതരാക്കാൻ കഴിഞ്ഞു. പ്ലാക്കാട്ടിൽ രണ്ട് ലയങ്ങളിൽ മണ്ണും,ചെളിയും ഇറങ്ങിയെങ്കിലും താമസക്കാർ രക്ഷപ്പെട്ടു. മഴ പെയ്താൽ വീണ്ടും ഉരുൾ പൊട്ടുമോ എന്ന ആശങ്കയിലാണ് തെന്മല വാലി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |