ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ഒൻപതുമാസം പ്രായമുള്ള മകൾക്കെതിരേ ഓൺലൈനിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസിൽ ഹൈദരാബാദ് സ്വദേശിയായ സോഫ്ട് വെയർ എൻജിനിയർ രാംനാഗേഷ് അലിബത് അറസ്റ്റിലായി. നേരത്തെ ഒരു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിൽ ജോലിചെയ്തിരുന്ന ഇയാൾ ട്വിറ്റർ അക്കൗണ്ടിൽ വ്യാജപ്പേര് നൽകി പാകിസ്ഥാൻകാരനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മുംബയ് പൊലീസിന്റെ അന്വേഷണത്തിലാണ് രാംനാഗേഷിനെ അറസ്റ്റ് ചെയ്തത്.
ട്വന്റി-20 ലോകകപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ-12 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ മുഹമ്മദ് ഷമിക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോഴാണ് കൊഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും മകൾക്കെതിരേ ബലാത്സംഗ ഭീഷണിയുണ്ടായത്. തുടർന്ന് കൊഹ്‌ലിയേയും കുടുംബത്തേയും പിന്തുണച്ച് മുൻതാരങ്ങളും രാഷ്ട്രീയ നേതാക്കളും ആരാധകരും രംഗത്തെത്തിയിരുന്നു.
ഡൽഹി വനിതാ കമ്മീഷനും ഈ കേസിൽ ഇടപെട്ടു. കേസ് സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കാണിച്ച് ഡൽഹി വനിതാ കമ്മീഷൻ (ഡി.സി.ഡബ്ല്യു) ഡൽഹി പോലീസിന് നോട്ടീസ് നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |