തിരുവനന്തപുരം:ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ ആൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.പനങ്ങോട് പറങ്കിമാംവിള നവാസ് മൻസിലിൽ നാസിലാ ബീവിയെയാണ്(42) ഭർത്താവ് അബ്ദുൾ റഹീം വ്യാഴാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്.12 വയസ്സുള്ള മകളും അതേ മുറിയിൽ ഉറങ്ങുകയായിരുന്നു.
വീട്ടിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് നാസിലയുടെ പിതാവ് അബ്ദുൾ മനാഫ് പറഞ്ഞു.ചാക്ക ഐ.ടി.ഐയിൽ ക്ലർക്കായ അബ്ദുൾ റഹീം സുഹൃത്തുക്കളോടൊപ്പം ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി പത്തു മണിയോടെയാണ് വീട്ടിലെത്തിയത്.വരുമ്പോൾ മക്കൾക്ക് ചോക്ലേറ്റും കൊണ്ടു വന്നിരുന്നു.ദിവസവും രാവിലെ പിതാവിന് നിസ്കാര പായ് എടുത്തു കൊടുക്കുന്നത് നാസിലയാണ്. കഴിഞ്ഞ ദിവസം രാവിലെ മകൾ എത്താതിരുന്നതിനാൽ അബ്ദുൾ മനാഫ് മുറിയിലേക്ക് നോക്കുമ്പോഴാണ് കിടക്കയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നതും നാസിലയുടെ കഴുത്തിൽ കുത്തേറ്റതും കണ്ടത്.
നേരത്തെ അബ്ദുൾ റഹിം ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിരുന്നു.ഇത് നഷ്ടത്തിലായതിനെ തുടർന്ന് മദ്യപാനം തുടങ്ങി. രണ്ട് വർഷമായി ചികിത്സയിലായിരുന്ന അബ്ദുൾ റഹീം മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. . ഇയാളുടെ ഒരു ഫോൺ സ്വിച്ച് ഓഫാണ്.മറ്റൊരു ഫോണും, സ്ഥിരം ഉപയോഗിക്കുന്ന ബാഗും വീട്ടിലുണ്ട്.ഡിഗ്രി വിദ്യാർത്ഥി യാസറും, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഫൗസിയയുമാണ് മക്കൾ. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.റൂറൽ എസ്.പി. മധു , നെടുമങ്ങാട് ഡിവൈ എസ് പി സുൽഫിക്കർ, പാലോട് സി.ഐ സി.കെ. മനോജ്, വലിയമല സി.ഐ സജിമോൻ, അരുവിക്കര സി.ഐ ഷിബുകുമാർ, പോത്തൻകോട് സി.ഐ ശ്യാം, വട്ടപ്പാറ സി.ഐ ഗിരി ലാൽ എന്നിവരും, ഫോറൻസിക് ,ഡോഗ് സ്ക്വാഡ്, ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
അബ്ദുൽ റഹിമിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലോട് പൊലീസ് സ്റ്റേഷൻ: 047 22840 260 പാലോട് സ്റ്റേഷൻ ഓഫീസർ :949798 70 23 സബ് ഇൻസ്പെക്ടർ: 9497980127എന്നീ നമ്പരുകളിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |