കളമശേരി: കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ജലവിഭവ മാനേജ്മെന്റ് വിദഗ്ദ്ധനുമായ ഡോ. എ.എം മൈക്കിൾ (91) നിര്യാതനായി. കോട്ടയം പൂഞ്ഞാർ പാതാമ്പുഴ സ്വദേശിയാണ്. ഇടപ്പള്ളി വി.പി മരയ്ക്കാർ റോഡിൽ അരയത്തിനാൽ വീട്ടിലായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.
പഞ്ചാബ് അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. തുടർന്ന് രാജസ്ഥാൻ യൂണിവേഴ്സിറ്റി, ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ) എന്നിവിടങ്ങളിൽ അദ്ധ്യാപകനായി. ഡോ. സ്വാമിനാഥന് തൊട്ടുമുമ്പ് ഐ.എ.ആർ.ഐ ഡയറക്ടറായിരുന്നു. 1992ൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു.
ഡോ. മൈക്കിളിന്റെ കാർഷിക- ജലവിഭവ മേഖലകളിലെ പുസ്തകങ്ങൾ വിവിധ വിദേശ സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. ബെസ്റ്റ് സയന്റിസ്റ്റ് അവാർഡ്, ഐ.സി.എ.ആർ നൽകുന്ന കിദ്വായ് പുരസ്കാരം, ഡോ. രാജേന്ദ്രപ്രസാദ് പുരസ്കാരം, എൻജിനീയർ ഓഫ് ദ ഇയർ 1995 തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. വേൾഡ് ബാങ്ക്, കോമൺവെൽത്ത് സെക്രട്ടേറിയറ്റ്, യു.എൻ.ഡി.പി തുടങ്ങി നിരവധി ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെ കൺസൾട്ടന്റുമായിരുന്നു. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: വിജയൻ, ഉദയൻ (അമേരിക്ക), ഡോ. വിമല (ദുബായ്). മരുമക്കൾ: ജാൻസി, ഹേതർ (അമേരിക്ക), ഡോ. വിനോദ് (ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |