ന്യൂഡൽഹി: തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവും സംഘടനയിലെ രണ്ടാമനുമായ പ്രശാന്ത് ബോസ് എന്ന കിഷൻ ദായും (75) കേന്ദ്ര കമ്മിറ്റി അംഗവും ഭാര്യയുമായ ഷീല മറാണ്ടിക്കൊപ്പം അറസ്റ്റിലായി.
മാവോയിസ്റ്റ് താത്വികാചാര്യനെന്നറിയപ്പെടുന്ന കിഷൻദാ രോഗിയാണെന്നാണ് വിവരം.
പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സെൻട്രൽ മിലിട്ടറി കമ്മിഷൻ എന്നീ മൂന്ന് ഉന്നത ഘടകങ്ങളിലും അംഗമാണ് കിഷൻ ദാ. സംഘടനാ ജനറൽ സെക്രട്ടറി നമ്പല കേശവറാവു എന്ന ബസവരാജ് കഴിഞ്ഞാൽ രണ്ടാമനായാണ് കിഷൻ അറിയപ്പെട്ടിരുന്നത്. മാവോയിസ്റ്റ് സംഘടനകളെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നേതൃപരമായ പങ്ക് വഹിച്ചത് കിഷൻ ദി ആയിരുന്നു. 2004ൽ പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെൻ്റർ ഓഫ് ഇന്ത്യയും യോജിച്ച് ഇന്നത്തെ സി.പി.ഐ (മാവോയിസ്റ്റ്) ആകുന്നതിന് നേതൃത്വം നൽകി. രണ്ട് സംഘടനകളും യോജിക്കുന്ന സമയത്ത് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
ബംഗാളിലെ ജാദവ്പൂർ സ്വദേശി.
ഈസ്റ്റേൺ റീജിയണൽ ബ്യൂറോയുടെ തലവൻ.
നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധം.
നിർഭയ്, കാജൽ, മഹേഷ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.
സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ് ഒപ്പം പിടിയിലായ ഭാര്യ ഷീല മറാണ്ടി. 2006ൽ ഒഡിഷ പൊലീസ് പിടികൂടി തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഷീലയെ അഞ്ച് വർഷം മുമ്പാണ് സംഘടന തിരിച്ചെടുത്തത്. പൊലീസ് പിടിയിലായ അംഗങ്ങൾക്ക് പിന്നീട് സംഘടനാ ചുമതല നൽകുന്ന പതിവ് മാവോയിസ്റ്റുകളുടെ ഇടയിൽ പതിവല്ല. എന്നാൽ ജാർഖണ്ഡ് ധൻബാദ് സ്വദേശിനിയായ ഷീലയെ ഏറ്റവും ഉന്നത ഘടകങ്ങളിലൊന്നായ കേന്ദ്ര കമ്മിറ്റി അംഗമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |