ന്യൂഡൽഹി: പരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം നീറ്റ് പരീക്ഷ എഴുതാനാകാതെ വന്ന രണ്ട് വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താനാകില്ലെന്ന് സുപ്രീംകോടതി. ഇവർക്കായി മാത്രം വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ വിധി.
'ഉദ്യോഗസ്ഥരുടെ വീഴ്ചയെത്തുടർന്ന് വിദ്യാർത്ഥികൾക്കുണ്ടായ അവസ്ഥയിൽ സഹതാപമുണ്ട്. എന്നാൽ ഇവർക്കായി മാത്രം ദേശീയ പരീക്ഷ വീണ്ടും നടത്താനാകില്ല.അതിനാൽ ബോംബെ ഹൈക്കോടതിയുടെ വിധി തള്ളുന്നുവെന്ന്" കോടതി അറിയിച്ചു.
സെപ്തംബർ 12ന് നടന്ന പരീക്ഷയിൽ മഹാരാഷ്ട്രയിലെ സീലംപൂരിലെ ശ്രീ നാരായണ ഗുരുകുലം സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയ വൈഷ്ണ വിഭോപലെ, അഭിഷേക് കപ്‌സെ എന്നിവർക്കാണ് പരീക്ഷയുടെ മേൽനോട്ടം നടത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ബുദ്ധിമുട്ടുകൾ നേരിട്ടത്. പരീക്ഷയ്ക്ക് മുമ്പായി വിദ്യാർത്ഥികൾക്ക് നൽകുന്ന ഉത്തരക്കടലാസും ചോദ്യ പേപ്പറും പരസ്പരം മാറിപ്പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. വിദ്യാർത്ഥികൾക്ക് നൽകുന്ന ഉത്തര കടലാസുകൾക്കും ചോദ്യപേപ്പറുകൾക്കും നിശ്ചിതമായ കോഡുകളുണ്ട്.
കോഡുകൾ മാറിപ്പോയാൽ വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെട്ടേക്കാം. പിഴവ് ശ്രദ്ധയിൽപ്പെടപ്പോൾ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പക്ഷേ, പരീക്ഷ തടസപ്പെടുത്തിയതിന് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ സാങ്കേതിക പിഴവ് തിരുത്തി തരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് വിദ്യാർത്ഥികൾ കോടതിയിലെത്തിയത്.
പരാതിക്കാർക്കായി പ്രത്യേകം പരീക്ഷ നടത്താനാവില്ലെന്ന് അറിയിച്ച എൻ.ടി.എ, ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |