മലപ്പുറം: ബീഡി കമ്പനിയെന്നവ്യാജേന വേങ്ങരയിൽ ഹാൻസ് ഫാക്ടറി നടത്തുന്ന നാലുപേർ 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടവൻ അഫ്സൽ (30), തിരൂരങ്ങാടി എ.ആർ നഗർ സ്വദേശി കഴുങ്ങുംതോട്ടത്തിൽ മുഹമ്മദ് സുഹൈൽ (25), ഡൽഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഹാൻസ് നിർമ്മാണം പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു.
വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിന് നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന മൂന്ന് യൂണിറ്റുകളാണ് അഞ്ച് മാസമായി രാവും പകലും പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് ഉണക്കമത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കൾ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്ന് പാക്കിംഗിനുള്ള വസ്തുക്കളുമെത്തിച്ചു. രാത്രിയിൽ ഫാക്ടറിയിലെത്തുന്ന സംഘം ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹാൻസ് കൊണ്ടുപോയിരുന്നത്. ഹംസയ്ക്കെതിരെ 100 ചാക്ക് ഹാൻസ് കടത്തിയതിന് പട്ടാമ്പിയിൽ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |