തിരുവനന്തപുരം: കൊവിഡാനന്തരമുള്ള ജീവിതക്രമങ്ങളിലെ മാറ്റങ്ങളിലൂടെ ചെറുപ്പക്കാരിലും പ്രമേഹം പിടിമുറുക്കുന്നതായി വിദഗ്‌ദ്ധരുടെ കണ്ടെത്തൽ. പ്രതിരോധത്തിന്റെ ഭാഗമായി 25 വയസുമുതൽ എല്ലാവരും പ്രമേഹത്തെ കരുതണം. ആവശ്യമായ പരിശോധനയും നടത്തണം.
അനൂപ് മിശ്ര (ഡൽഹി), ഡോ. ആർ. രാമചന്ദ്രൻ (ചെന്നൈ), ഡോ. ജ്യോതിദേവ് കേശവദേവ് (തിരുവനന്തപുരം), ഡോ. എ.കെ. ദാസ് (പുതുച്ചേരി), ഡോ. ബൻഷി സാബു (അഹമ്മദാബാദ്), ഡോ. ശശാങ്ക് ജോഷി (മുംബയ്), ഡോ. അരവിന്ദ് സോസാലെ (ബംഗളൂരു) എന്നിവരടങ്ങുന്ന 'ഡയബറ്റിസ് ഇന്ത്യ" വിദഗ്ദ്ധസംഘമാണ് പഠനം നടത്തിയത്.
രാജ്യത്ത് 30 വയസുമുതൽ പ്രമേഹ പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം. എന്നാൽ ഇതിൽ മാറ്റം വേണമെന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസിനു താഴെയുള്ളവരിൽ 77.6ശതമാനം പേരും അമിതവണ്ണമുള്ളവരാണ്.
പ്രമേഹ രോഗികൾ കൂടാൻ കാരണം
ലോക്ക് ഡൗണിൽ വീട്ടിലിരുന്നുള്ള ജോലി, നിയന്ത്രണമില്ലാത്ത ഭക്ഷണ ക്രമം, വ്യായാമമില്ലായ്‌മ
കൊവിഡ് ചികിത്സയ്‌ക്കുപയോഗിച്ച സ്റ്റിറോയിഡുകൾ
ലോക്ക് ഡൗൺ കഴിഞ്ഞതോടെ ഓഫീസിലെത്തിയപ്പോഴുണ്ടായ ജോലിഭാരവും മാനസികസമ്മർദവും
ശ്രദ്ധിക്കേണ്ടവർ
മെലിഞ്ഞിരിന്നാലും കുടവയറുള്ളവർ
അമിതവണ്ണമുള്ളവർ
അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ
അമിത ദാഹവും വിശപ്പുമുള്ളവർ
'മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹരോഗികൾ രണ്ടു മടങ്ങ് കൂടുതലാതിനാൽ കൊവിഡാനന്തരം ചെറുപ്പക്കാർ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം അനിയന്ത്രിതമായി എട്ടു വർഷത്തിലധികം നിലനിന്നാൽ വൃക്ക, ഹൃദയം, നാഡീവ്യൂഹം തുടങ്ങി അവയവങ്ങളിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകും".
- ഡോ. ജ്യോതിദേവ് കേശവദേവ്,
പ്രമേഹരോഗ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |