കോഴിക്കോട്: കണ്ണൂർ ചെങ്കല്ല് കിട്ടാതായതോടെ നിർമ്മാണ മേഖല ഏതാണ്ടു നിശ്ചലാവസ്ഥയിൽ. ക്വാറിയിലെ സമരം കാരണം അവിടെ നിന്നുള്ള കല്ല് വരവ് നിലച്ചപ്പോൾ മറ്റിടങ്ങളിലെ കല്ലിന് വൻ ഡിമാൻഡായി. ഉയർന്ന വിലയ്ക്കു പോലും കല്ല് കിട്ടാനില്ല. വീടുകളുടെ പണിയുൾപ്പെടെ തീർത്തും മുടങ്ങിയിരിക്കുകയാണിപ്പോൾ.
കെട്ടിട നിർമ്മാണത്തിന് ഇവിടെ ആവശ്യമായി വരുന്നതിന്റെ 90 ശതമാനം ചെങ്കല്ലുമെത്തിക്കുന്നത് കണ്ണൂരിൽ നിന്നാണ്. അവിടെ 18 മുതൽ 23 രൂപ വരെയുണ്ടായിരുന്ന ചെങ്കല്ലിന് 23 - 27 രൂപയിലേക്ക് ഉയർന്നിരുന്നു നിരക്ക്.
അത് ഇവിടെ എത്തിക്കുമ്പോഴേക്കും വില 54 - 56 രൂപ വരെയായിരുന്നു നേരത്തെ വില. പിന്നീട് അത് 55 - 57 രൂപ വരെയായി. കയറ്റിറക്ക് കൂലിയും വാഹനക്കൂലിയുമെല്ലായാണ് ഈ കുതിപ്പ്. കോഴിക്കോടും കടന്നുള്ള ദൂരമാവുമ്പോൾ നിരക്ക് പിന്നെയും ഉയരുകയാണ്.
ചെങ്കല്ലിന് നിനച്ചിരിക്കാതെ വില കുത്തനെ കൂടിയത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. സിമന്റിനും മറ്റു നിർമ്മാണ സാമഗ്രികൾക്കും നിരക്ക് കൂടിയതിനു പുറമെ കല്ലിന്റെ വിലക്കറ്റം കൂടി പേറേണ്ട അവസ്ഥയായി.
കല്ലിന്റെ ഗുണനിലവാരത്തിനനുസരിച്ചാണ് നിരക്കിന്റെ ഏറ്റക്കുറച്ചിൽ. തറ കെട്ടാനുള്ള കല്ലിന് ഉറപ്പ് കൂടുതൽ വേണമെന്നിരിക്കെ, അതിനു പറ്റുന്ന ഒന്നാന്തരം ഇനത്തിന് വില കൂടും.
ഏറ്റവും ഒടുവിൽ കണ്ണൂരിൽ വില വർദ്ധനവുണ്ടായത് 2018 ലാണ്. കുറച്ചായി ചെങ്കല്ലിന് വില വർദ്ധിപ്പിച്ചതോടെ കൂലിയും ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളും ലോറി ഡ്രൈവർമാരും സമരത്തിലേക്ക് നീങ്ങിയത്. സമരക്കാരുമായുള്ള ചർച്ച ശനിയാഴ്ച നടക്കുന്നുണ്ട്. കൂലിവർദ്ധനവ് നടപ്പായാൽ കല്ലിനു ഇനിയും വില കൂടുമെന്നാണ് സൂചന.
ചെങ്കല്ലിന്റെ ലഭ്യത കുറഞ്ഞത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന മെഷീൻ ഡ്രൈവർമാർ, ലോഡിംഗ് തൊഴിലാളികൾ തുടങ്ങി ആയിരങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
ചെങ്കൽ ക്വാറികളുടെ ലൈസൻസ് തുക ഉയർത്തിയതും ഇന്ധനവില വർധനവും മറ്റമാണ് ചെങ്കല്ല് വില കൂടാനിടയാക്കിയതെന്ന് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
''ജില്ലയിൽ ചെങ്കല്ല് തീരെ കിട്ടാനില്ലാത്ത സാഹചര്യമാണ്. വീടുപണികൾ പോലും നിറുത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
സാബിത്ത്,
ചെങ്കൽ തൊഴിലാളി.
കണ്ണൂരിലെ നിരക്ക്
23 - 27 രൂപ
ഇവിടെയെത്തുമ്പോൾ
55 - 57 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |