കൊടുങ്ങല്ലൂർ: വഴിയും വൈദ്യുതിയുമില്ലാതെ 85 വർഷത്തെ വനവാസ ജീവിതവുമായി രണ്ട് കുടുംബങ്ങൾ. കൊടുങ്ങല്ലൂർ നഗരസഭയിലെ പതിമൂന്നാം വാർഡിൽ ഒറ്റപ്പെട്ടൊരു തുരുത്തുണ്ട്. അവിടെ ഇപ്പോഴും രണ്ട് കുടുംബങ്ങളിലായി മൂന്ന് വയോധികരാണ് താമസിക്കുന്നത്.
കിലോമീറ്ററുകളോളം കാൽനടയായി വേണം ഇവർക്ക് വീടുകളിലെത്താൻ. പുല്ലൂറ്റ് കോഴിക്കട കിഴക്കെ അറ്റത്ത് തച്ചപ്പിള്ളി പുഴയോട് ചേർന്ന് തുണ്ടം എന്ന തുരുത്തിലാണ് പട്ടേരി സഹോദരങ്ങളായ മേരിയും അന്റണിയും, ആന്റണിയുടെ ഭാര്യയും താമസിക്കുന്നത്. ഏകദേശം രണ്ടേക്കറോളം വരുന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ഇവർ 85 വർഷക്കാലമായി താമസിക്കുന്നത്. നേരത്തെ നാല് കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു.
ഇതിൽ രണ്ട് കുടുംബങ്ങൾ ഇവിടെ നിന്ന് മാറി. നടവഴിയും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് ഇന്നും അന്യം. കുടിവെള്ള കണക്ഷൻ ഏതാനും വർഷം മുൻപ് ലഭിച്ചെങ്കിലും വൈദ്യുതി ഇന്നുമില്ല. വൈദ്യുതി കണക്ഷനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയെങ്കിലും, പോസ്റ്റ് സ്ഥാപിച്ച സ്ഥലത്തെ ഭൂവുടമ കേസ് കൊടുത്തതിനാൽ പദ്ധതി സ്തംഭിച്ചു.
ഇവർക്ക് വൈദ്യുതി ബന്ധം ലഭിക്കാനാവശ്യമായ നടപടികളുമായി വാർഡ് കൗൺസിലർ വി.എൻ. വിനയചന്ദ്രൻ ഒപ്പം തന്നെയുണ്ട്. പുറം ലോകവുമായി കിലോമീറ്ററുകളുടെ അകലമുണ്ട് ഈ വയോജന കുടുംബത്തിന്. തലമുറകളായി ഇവർ ഇവിടെയാണ് താമസിക്കുന്നത്. കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായാണ് വെള്ളമെത്തിച്ചിരുന്നത്. അതിന് പരിഹാരമായെങ്കിലും ജീവിതം അവസാനിക്കുന്നതിന് മുൻപ് വൈദ്യുതി വെളിച്ചം വീട്ടിൽ എത്തിക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |