ബിജിപാൽ
ലോകം കേട്ട ഏറ്റവും മികച്ച ഗാനാലാപങ്ങളിൽ നമ്മൾ ഹൃദയത്തോട് ചേർത്തുവച്ച ശബ്ദമാണ് ദാസേട്ടൻ.
60 വർഷം മുമ്പ് ശ്രീനാരായണഗുരുവിന്റെ മഹത്‌ശ്ലോകം ഉരുവിട്ട് ചലച്ചിത്രഗാനാലാപന ശാഖയിലേക്ക് ചേക്കേറിയത് കാലത്തിന്റെ വിസ്മയമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അന്ന് തൊട്ടിന്നോളം ഓരോ ദശാബ്ദങ്ങളും തന്റെ സാധനയുടെ കരുത്ത് ശ്രോതാവിന്റെ ചെവിയിലൂടെ നെഞ്ചിലേക്കിറക്കി സുഖകരമായ ഒരു മിടിപ്പ് നമുക്ക് അദ്ദേഹം തന്നുകൊണ്ടിരുന്നു. പാടുമ്പോഴുള്ള ശബ്ദക്രമീകരണത്തിൽ പ്രത്യക്ഷമല്ലാത്ത രീതിയിൽ പാട്ടിനെ ഭാവസാന്ദ്രമാക്കി കാലാതീതമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴുള്ള സാങ്കേതികതകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് അതിശയിപ്പിക്കുന്ന കൃത്യതയാണ് നമുക്ക് കേൾക്കാനായത്. എന്റെ ചലച്ചിത്ര സംഗീതസംവിധാനം തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ശബ്ദം ആലേഖനം ചെയ്താണെന്നത് എനിക്ക് മറക്കാനാവാത്ത ഒരു ഏടാണ്. അറബിക്കഥയിലെ പനച്ചൂരാൻ എഴുതിയ 'തിരികെ ഞാൻ വരുമെന്ന....' പാട്ട് ഇപ്പോഴും പ്രവാസികളിൽ വിങ്ങലുണ്ടാക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് ദാസേട്ടന്റെ ആലാപനത്തിലെ നോവാണ്. പതിനായിരക്കണക്കിന് ഇന്ത്യൻ ചലച്ചിത്രഗാനങ്ങളെ അദ്ഭുതമാക്കിയ ആ ശബ്ദതേജസ്സിന് നമോവാകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |