മറവുചെയ്യാനെത്തിയവരെ തടഞ്ഞു
നാരങ്ങാനം: പ്രധാന റോഡുകളുടെ അരികിൽ സ്ഥാപിച്ച എം.സി. എഫ് യൂണിറ്റുകൾ ജനങ്ങൾക്ക് തലവേദനയാകുന്നു. പുഴുവരിക്കുന്ന മാലിന്യം ഇവിടെ കുന്നുകൂടിക്കിടക്കുകയാണ്. വാർഡുമെമ്പറുടെ നേതൃത്വത്തിൽ ഇത് സംസ്കരിക്കാൻ ശ്രമിച്ചത് ചില രാഷ്ട്രീയ പ്രവർത്തകർ തടഞ്ഞതായി പരാതിയുണ്ട്. മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം ലക്ഷൃമിട്ട് ആരംഭിച്ച പദ്ധതിയിലാണ് പൊതുജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത നിലയിൽ മാലിന്യംവഴിയിൽ കിടക്കുന്നത്.
വീടുകളിൽ സംഭരിക്കുന്ന വസ്തുക്കൾ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് എം.സി.എഫ് യൂണിറ്റുകളിൽ എത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണിത്. ഇതറിയാതെ അറവു മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും വരെ ഇതിന്റെ മുന്നിൽ കൊണ്ടിടുന്നതാണ് പ്രശ്നം.
എന്തുചെയ്യണമെന്നറിയാതെ പഞ്ചായത്ത് ഭരണ സമിതിയും കുഴയുകയാണ്.
കഴിഞ്ഞ ദിവസം എല്ലാ വാർഡിലെയും എം.സി.എഫ് യൂണിറ്റുകളുടെ മുന്നിൽ കിടക്കുന്ന മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടാൻ തീരുമാനിച്ചിരുന്നു. അഞ്ചാം വാർഡിലൊഴികെ എല്ലായിടത്തും കുഴിച്ചുമൂടുകയും ചെയ്തു.
അഞ്ചാം വാർഡിൽ ഇതിനായി റോഡരികിൽ വീതിയുള്ള ഭാഗത്ത് കുഴിയെടുത്തത് പ്രാദേശിക രാഷ്ടീയ പ്രവർത്തകർ എത്തി തടയുകയായിരുന്നു.അഞ്ചാം വാർഡ് മെമ്പർ അബിദാ ഭായിയെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ഇവർ തടഞ്ഞു നിറുത്തി. അവിടെ മാത്രം മാലിന്യം ഇപ്പോഴും റോഡിൽ നിറഞ്ഞു കിടക്കുകയാണ്.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇത് നീക്കം ചെയ്യണമെന്നും സംസ്‌കരിക്കാൻ ശ്രമിച്ചത് തടഞ്ഞവർക്കെതിരെ നടപടിയെടുക്കണമെന്നും ജനവാസം കൂടുതലുള്ള ഭാഗങ്ങളിൽ നിന്ന് എം.സി.എഫ് യൂണിറ്റുകൾ മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |