കാസർകോട്: ബദിയടുക്കയിലെ ഉക്കിനടുക്കയിൽ നിർമ്മാണം നടക്കുന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ രോഗികളുടെ ചികിത്സ തുടങ്ങാനുള്ള നീക്കം ത്വരിതഗതിയിലായി. ഒ.പി തുടങ്ങുന്നതിനുള്ള പ്ലാനും പ്രപ്പോസലും മെഡിക്കൽ കോളേജ് അധികാരികൾ സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഡിസംബർ ഒന്നുമുതൽ എട്ടു വിഭാഗങ്ങളിലായി ജനറൽ ഒ.പി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ മെഡിക്കൽ കോളേജിന്റെ അക്കാഡമി ബ്ലോക്കിൽ ഇതിനായി സൗകര്യങ്ങൾ സജ്ജീകരിക്കും. കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന അക്കാഡമി ബ്ലോക്കിൽ അന്ന് ഏർപ്പെടുത്തിയ ചികിത്സസൗകര്യങ്ങൾ നിലവിലുണ്ട്. 200 കിടക്കകളുള്ള കൊവിഡ് ആശുപത്രിയും ഒ.പിയും ഇവിടെ പ്രവർത്തിച്ചിരുന്നു.കൊവിഡ് രോഗികൾ കുറഞ്ഞതിനാൽ വൈദ്യുതീകരണത്തിനും ഓക്സിജൻ സൗകര്യം ഏർപ്പെടുത്തുന്നതിനും അടച്ചിട്ടു. പണി പൂർത്തീകരിച്ചു .ഈ മാസമാവസാനം കൺസൾട്ടന്റായ കിറ്റ്‌കോ താക്കോൽ കൈമാറും. രാവിലെ എട്ടു മണി മുതൽ മണി വരെയാകും ഒ.പി പ്രവർത്തനം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേർക്ക് വീതം ടോക്കൺ നൽകും. ചെറിയ പരിശോധനയ്ക്കുള്ള ലാബും എക്സ്റേ സൗകര്യവും ഉണ്ടാകും. അക്കാഡമിക് ബ്ലോക്കിൽ ലിഫ്റ്റ് സജ്ജീകരിച്ചാൽ കിടത്തി ചികിത്സ തുടങ്ങും. ഒ.പി തുടങ്ങുന്നതിന് പത്ത് ഡോക്ടർമാർ, 12 നേഴ്‌സുമാർ, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി,ക്ളീനിംഗ് സ്റ്റാഫ് എന്നിവരെ അനുവദിക്കേണ്ടതുണ്ട്.
ആദ്യബാച്ച് പ്രവേശനം 2013 ൽ
നോൺ കോവിഡ് ആശുപത്രിയായി ഇപ്പോൾ പ്രവർത്തനം തുടങ്ങിയാൽ മെഡിക്കൽ കോളേജിൽ ആദ്യ ബാച്ചിലേക്കുള്ള എം. ബി. ബി. എസ് വിദ്യാർത്ഥികളുടെ പ്രവേശനം എളുപ്പം നടത്താൻ കഴിഞ്ഞേക്കും. എന്നാൽ ദേശീയ മെഡിക്കൽ കമ്മിഷനോട് പ്രവേശനത്തിന് അനുമതി തേടാൻ കിടത്തി ചികിത്സ തുടങ്ങി രണ്ടു വർഷം കഴിയണം. 200 കിടക്കകളുള്ള ആശുപത്രി പൂർണ്ണമായും സജ്ജീകരിക്കും. 500 കിടക്കകളുള്ള മെഡിക്കൽ കോളേജ് ആശുപത്രി ബ്ലോക്കാണ് ഉക്കിനടുക്കയിൽ സ്ഥാപിക്കുന്നത്. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം തീരാൻ ഇനിയും വർഷങ്ങൾ പിടിക്കും.. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി 50 കിലോമീറ്റർ ദൂരെയുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ ഉപയോഗിക്കാമെന്നുള്ള ശുപാർശ ദേശീയ മെഡിക്കൽ കമ്മീഷൻ തള്ളിയിരുന്നു. പഠനത്തിന് ആവശ്യമായ ആശുപത്രി പത്തു കിലോമീറ്ററിനുള്ളിൽ ആകണമെന്നും അര മണിക്കൂർ യാത്ര ചെയ്താൽ എത്തുന്നത് ആയിരിക്കണമെന്നുമാണ് എൻ.എം. സി യുടെ നിയമം.
കിടത്തി ചികിത്സ വൈകുന്നതിനാൽ മെഡിക്കൽ കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ വർഷങ്ങൾ നീളാനാണ് സാദ്ധ്യത. ഒപി തുടങ്ങുന്നതിന് വേണ്ടുന്ന സൗകര്യങ്ങളുടെ പട്ടിക നൽകിയിട്ടുണ്ട്. സർക്കാർ നിർദ്ദേശം ഒന്നും വന്നിട്ടില്ല.
ഡോ. ആദർശ് ( മെഡിക്കൽ ഓഫീസർ, ഉക്കിനടുക്ക മെഡിക്കൽ കോളേജ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |