കൊച്ചി: ശബരിമല ദർശനത്തിനായി ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും എവിടെയൊക്കെയാണ് ബുക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കേണ്ടതെന്ന് സർക്കാരും ദേവസ്വം ബോർഡും കൂടിയാലോചിച്ച് ഇന്ന് തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യങ്ങൾ എവിടെയൊക്കെയെന്ന് മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ശബരിമല ദർശനത്തിനുള്ള വെർച്വൽക്യൂ സംവിധാനത്തിന് പുറമേയാണ് സ്പോട്ട് ബുക്കിംഗ് . വെർച്വൽക്യൂ സംവിധാനം പൊലീസിൽനിന്ന് ഏറ്റെടുത്ത് ദേവസ്വം ബോർഡിന് കൈമാറണമെന്ന ഹർജികളിലാണ് നിർദ്ദേശം. വെർച്വൽക്യൂ സംവിധാനത്തിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്നത് സംബന്ധിച്ച് നവംബർ 17ന് ഉത്തരവ് നൽകാമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി പറയുന്നു.
വെർച്വൽക്യൂവിൽ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. വീഴ്ചവരുത്തിയാൽ കർശനനടപടിയുണ്ടാകും. ഡേറ്റകളുടെ സ്വകാര്യത സംബന്ധിച്ച് വിശദീകരണം തേടിയിട്ടും ടാറ്റ കൺസൾട്ടൻസി മറുപടി നൽകിയിട്ടില്ല. മണ്ഡലകാലത്ത് പ്രതിദിനം 30,000 പേർക്ക് ദർശനം അനുവദിക്കുന്നുണ്ട്. അത്രയും ഭക്തർ ദർശനം നടത്തുന്നുവെന്ന് ഉറപ്പാക്കണം. ഒഴിവുകളുണ്ടെങ്കിൽ അക്കാര്യം വെർച്വൽക്യൂ പോർട്ടലിലും ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. കൊവിഡ് സാഹചര്യം
.കൂടി കണക്കിലെടുത്ത് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം തീരുമാനിക്കണം.
സർക്കാർ അറിയിച്ചത്
നിലയ്ക്കൽ, കുമളി, എരുമേലി എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും. മണ്ഡലകാലം ആരംഭിക്കുന്ന നവംബർ16 മുതൽ സ്പോട്ട് ബുക്കിംഗ് ആരംഭിക്കും. ആദ്യഘട്ടത്തിൽ 500 സ്ളോട്ടുകൾ സ്പോട്ട് ബുക്കിംഗിനായി നീക്കിവയ്ക്കും. സ്പോട്ട് ബുക്കിംഗിന് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയ്ക്ക് പുറമേ പാസ്പോർട്ടും ഉപയോഗിക്കാം. വെർച്വൽക്യൂ മുഖേന ദർശനത്തിന് ബുക്കുചെയ്യാൻ പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സോഫ്ട്‌വെയറിൽ മാറ്റം വരുത്തും.
ദേവസ്വം ബോർഡ് പറഞ്ഞത്
രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്ക് ആർ.ടി - പി.സി.ആർ ടെസ്റ്റ് വേണ്ട. മറ്റുള്ളവർക്ക് ആർ.ടി- പി.സി.ആർ ടെസ്റ്റ് നടത്താൻ നിലയ്ക്കലിൽ സൗകര്യമുണ്ട്. പമ്പയിൽ മൊബൈൽ പരിശോധനാകേന്ദ്രം തുടങ്ങാൻ ചർച്ചനടക്കുന്നു. സ്പോട്ട് ബുക്കിംഗിനായി കൂടുതൽ സ്ഥലങ്ങളിൽ സൗകര്യമൊരുക്കണം. റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സ്പോട്ട് ബുക്കിംഗിന് സൗകര്യം ഒരുക്കണം.
വെർച്വൽ ക്യൂ :
നവംബർ പത്തുവരെ : 13.34 ലക്ഷം പേർ വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്കിംഗ് നടത്തി
റദ്ദാക്കിയത് : രണ്ടു ലക്ഷം പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |