കോട്ടയം: കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിടങ്ങളുടെ വാല്യുവേഷൻ നിർണ്ണയത്തിലെ ക്രമക്കേട്, ആധാരം എഴുത്തുകാർ വാങ്ങുന്ന ഫീസിന്റെ രസീത് ഫയലിൽ സൂക്ഷിക്കാതിരിക്കുക, ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലെ തിരിമറി എന്നിവ നടക്കുന്നതായാണ് മുഖ്യമായും കണ്ടെത്തിയത്. ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ അതത് ദിവസം ലഭിക്കാവുന്ന കൈക്കൂലി മുൻകൂറായി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ എഴുതുന്നതായും
ശ്രദ്ധയിൽ പെട്ടു. പരിശോധനയിൽ ഇയാൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന തുകയിൽ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. കൈക്കൂലിയായി ലഭിക്കുന്ന തുക അക്കൗണ്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇപ്രകാരം കൂടിയ തുക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. കോട്ടയം ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസിൽ സംശയകരമായി സാഹചര്യത്തിൽ കാണപ്പെട്ട നാല് ആധാരം എഴുത്തുകാരിൽ നിന്ന് കൈക്കൂലി നൽകുവാൻ കൊണ്ടുവന്ന 22,352 രൂപയും പിടികൂടി.
ആലപ്പുഴ ജില്ലയിലെ പരിശോധനയിൽ ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും കണക്കിൽപെടാത്ത 19,340 രൂപ കണ്ടെടുത്തു. ഇടുക്കി ജില്ലയിലെ പരിശോധനയിൽ ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ഭക്ഷണ മുറിയിലെ മേശവലിപ്പിൽ നിന്ന് കണക്കിൽപെടാത്ത 1,350 രൂപയും ഒരു ജീവനക്കാരന്റെ പക്കൽ നിന്ന് കണക്കിൽപെടാത്ത 500 രൂപയും കണ്ടെടുത്തു.
പരിശോധനയ്ക്ക് വിജിലൻസ് ഡിവൈ.എസ്.പിമാരായ എ.കെ വിശ്വനാഥൻ, എം.കെ മനോജ്, വിദ്യാധരൻ കെ,എ, വി.ആർ രവികുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |