തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി രാജേഷിനും വലത് കാൽ കൊണ്ട് വരച്ച ചിത്രങ്ങൾ സമ്മാനിച്ച് ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് തന്റെ 23ാം ജന്മദിനം ആഘോഷിച്ചു. പിറന്നാൾത്തലേന്ന് തിരുവനന്തപുരത്തെത്തിയാണ് ഇവ സമ്മാനിച്ചത്. ഇന്നലെയായിരുന്നു പാലക്കാട് ആലത്തൂർ അരങ്ങാട്ടുപറമ്പ് പ്രണവിന്റെ ജന്മദിനം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ വരച്ച കഥകളി ചിത്രമാണ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. സ്പീക്കർക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചു. 23ാം പിറന്നാളിനോടനുബന്ധിച്ച് ആലത്തൂരിലെ വിവിധ സർക്കാർ ഓഫീസുകളിൽ 23 വൃക്ഷത്തൈകൾ നടാനും പരിപാടിയുണ്ടെന്ന് പ്രണവ് പറഞ്ഞു. താൻ പഠിച്ച സ്‌കൂളിൽ ഇതിനകം തൈകൾ നട്ടു. ഛായാചിത്ര സമർപ്പണത്തോട് അനുബന്ധിച്ച് സർക്കാർ ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമസഭാ വളപ്പിൽ തൈ നടണമെന്ന പ്രണവിന്റെ ആവശ്യം പരിഗണിക്കുമെന്ന് സ്പീക്കർ അറിയിച്ചു. മാതാപിതാക്കൾ ചെറുപ്പം മുതൽ നൽകിയ പരിശീലനത്തിലൂടെയാണ് പ്രണവിന് വലതുകാൽ കൊണ്ട് ചിത്രരചനയും എഴുത്തും മറ്റും ചെയ്യാനാവുന്നത്.
കൈകൾ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം കാലു കൊണ്ടും വഴങ്ങും. എം.എൽ.എമാരായ കെ.ഡി പ്രസേനൻ, കെ. ബാബു, അച്ഛൻ ബാലസുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയെയും സ്പീക്കറെയും സന്ദർശിച്ചത്. ഇരുവരും പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |