ദുബായ്: ട്വന്റി-20 ലോകകപ്പിന്റെ കലാശപ്പോരിൽ നാളെ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ ദുബായിലാണ് ഫൈനൽ പോരാട്ടം. ആദ്യ സെമിയിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചപ്പോൾ വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിൽ പാകിസ്ഥാന്റെ വെല്ലുവിളി മറികടന്നാണ് ആസ്ട്രേലിയ കലാശക്കളിക്ക് യോഗ്യത നേടിയത്.
സമാനതകൾ
ആസ്ട്രേലിയയും ന്യൂസിലൻഡും സെമിയിൽ തുടക്കത്തിൽ തകർച്ചനേരിട്ട ശേഷമാണ് അവസാന ഓവറുകളിലെ വമ്പനടികളിലൂടെ വിജയം സ്വന്തമാക്കിയത്. രണ്ടാമത് ബാറ്റ് ചെയ്തായിരുന്നു കംഗാരുക്കളും കിവികളും ജയിച്ചുകയറിയത്. സൂപ്പർ 12ൽ തങ്ങളുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇരുടീമും.
മാക്സ്വെൽ ശബ്ദം കേട്ടു,വാർണർ
റിവ്യൂ എടുത്തില്ല
സെമിയിൽ പാകിസ്ഥാനെതിരെ നിർണായക സമയത്ത് അമ്പയറുടെ തെറ്റായ തീരുമാന പ്രകാരം പുറത്തായ മികച്ച ഫോമിലായിരുന്ന ഡേവിഡ് വാർണർ റിവ്യൂ ആവശ്യപ്പെടാതിരുന്നതിന്റെ കാരണം വ്യക്തമാക്കി മാത്യു വേഡ്. ആ സമയത്ത് നോൺസ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ഗ്ലെൻ മാക്സ്വെൽ ഒരു ശബ്ദം കേട്ടെന്നും അതിനാൽ പന്ത് ബാറ്റിൽ കൊണ്ടെന്ന് ഇരുവരും നിഗമനത്തിൽ എത്തുകയായിരുന്നുവെന്നും വേഡ് മത്സര ശേഷം പറഞ്ഞു. ശബ്ദം കേട്ടതിനാൽ തന്നെ ഔട്ടാണെന്നും റിവ്യൂ എടുക്കേണ്ടെന്നും മാക്സ്വെൽ സൂചന നൽകിക്കാണുമെന്നും വേഡ് അഭിപ്രായപ്പെട്ടു.ഷദാബ് ഖാൻ എറിഞ്ഞ ആസ്ട്രേലിയൻ ഇന്നിംഗ്സിലെ 11-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.
വെല്ലുവിളികൾ
വെട്ടിയകറ്റി വേഡ്
സെമിയിൽ പാകിസ്ഥാനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി ആസ്ട്രേലിയയെ ഫൈനലിൽ എത്തിച്ച സൂപ്പർ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വേഡാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം. എന്നാൽ വെല്ലുവിളികളെ ഒന്നൊന്നായി വെട്ടിയൊതുക്കിയാണ് ഈ മുപ്പത്തിമ്മൂന്നുകാരൻ ഈ നിലയിൽ എത്തിയത്. ഫുട്ബാൾ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന വേഡ് ഫുട്ബാൾ താരമാകാനാണ് ആദ്യം കൊതിച്ചത്.
അങ്ങനെ പന്തുതട്ടി കളിച്ചു നടക്കവേ പതിനാറാം വയസിൽ വേഡിന് വൃക്ഷണത്തിൽ കാൻസർ സ്ഥിരീകരിച്ചു. എന്നാൽ രണ്ട് വർഷത്തിനനുള്ളിൽ അദ്ദേഹം ക്യാൻസറിനെ അതിജീവിച്ചു. തുടർന്ന് വേഡിന്റെ ശ്രദ്ധ ക്രിക്കറ്റിലേക്കായി. 2011ൽ ആദ്യമായി ഓസീസ് കുപ്പായത്തിൽ അരങ്ങേറി. ടീമിൽ വന്നുപോയുമിരുന്ന അദ്ദേഹം 2017ൽ ടീമിന് പുറത്തായി. പിന്നാലെ ആശാരിപ്പണിയിലേക്ക്.ഒരു കമ്പനിയിൽ ജോലി ആരംഭിക്കുകയും ചെയ്തു.തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019ൽ വീണ്ടും അദ്ദേഹത്തെ തേടി ദേശീയ ടീമിലേക്ക് വിളിയെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |