കൊച്ചുകുട്ടികൾക്കുപോലും 'ദാസേട്ടേൻ" ആണ് യേശുദാസ്. വിജയ്ക്ക് പ്രിയപ്പെട്ട അപ്പയും. യേശുദാസിന് പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ പലപ്പോഴും വിജയ് വീട്ടിലുണ്ടാവാറുണ്ട്. ആ സന്തോഷം അപ്പയെ കെട്ടിപ്പിടിച്ചു തന്നെ അറിയിക്കും. അത് ഒരു ശീലമാണ്. അപ്പയുടെ പാട്ടുജീവിതം ആറുപതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഹ്ളാദനിറവിൽ വിജയ്.
'ഇടനാഴിയിൽ ഒരു കാലൊച്ച" സിനിമയിൽ ആദ്യമായി പാടിയതോ മിലേനിയം സ്റ്റാഴ്സിൽ അപ്പയോടൊപ്പം ഗാനം ആലപിച്ചതോ ഏതാണ് കൂടുതൽ വിസ്മയിപ്പിച്ചത്?
രണ്ടും ഏറെ പ്രത്യേകതയുണ്ട്. ഇടനാഴിയിൽ ഒരു കാലൊച്ചയിൽ പാടുമ്പോൾ അതിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള പ്രായമില്ല. എട്ടുവയസിലാണ് ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ ആദ്യ ഗാനം. മൂന്നാമത്തെ തലമുറയിൽപ്പെട്ട ആളിനും സ്വാമിക്കുവേണ്ടി പാടാൻ കഴിഞ്ഞല്ലോ എന്നത് ഇപ്പോൾ ഓർക്കുമ്പോൾ ഏറെ സന്തോഷം തരുന്നു. വർഷങ്ങൾക്കുശേഷം 'മിലേനിയം സ്റ്റാഴ്സ്" എന്ന സംഗീത പ്രാധാന്യമുള്ള സിനിമയിൽ അപ്പയുടെയും ഹരിഹരൻസാറിന്റെയും കൂടി പാടി തുടക്കം കുറിക്കാൻ കഴിഞ്ഞത് കുറെകൂടി വലിയ ഭാഗ്യമായി കരുതുന്നു.
യേശുദാസിന്റെ മകൻ എന്ന വിലാസം നൽകുന്ന ഗുണം, ദോഷം?
ഏറ്റവും കൂടുതൽ ഗുണം തന്നെയാണ്. ദോഷമായി കണ്ടാൽ മാത്രമേ അങ്ങനെ മാറുന്നുള്ളൂ. ചിന്താഗതിപോലെയായിരിക്കും ഗുണവും ദോഷവും. തുടക്കകാലത്ത് നിരാശ അനുഭവപ്പെട്ടു. പിന്നെ അതിനെ പോസിറ്റീവായി മാറ്റാൻ സാധിച്ചു. ഗുണദോഷങ്ങൾ കണ്ട് മുമ്പോട്ട് പോവാൻ വഴി കണ്ടുപിടിച്ചു.
വിജയ് കൂടുതൽ വഴക്ക് കേട്ടത് എന്തിനായിരിക്കും?
ശബ്ദത്തെ ചിട്ടയോടെ കാത്തുസൂക്ഷിക്കാൻ അപ്പ ശ്രദ്ധിക്കുന്ന കാര്യങ്ങളെ പിന്തുടരാതെ വരുമ്പോൾ, എപ്പോഴെങ്കിലും ഐസ് ക്രീമോ ചോക്ളേറ്റോ കഴിക്കുന്നത് കണ്ടാൽ, അമിതമായി വ്യായാമം ചെയ്താൽ, സാധകം മുടങ്ങിയാൽ വഴക്ക് പറയാതെ അപ്പ വിമർശിക്കാറുണ്ട്.
അച്ഛനും ഗുരുവും ഒരാൾ തന്നെയാകുന്നതിന്റെ പ്രത്യേകത?
രണ്ടു രീതിയിലും അതിന്റേതായ കാർക്കശ്യമുണ്ട്. അത് നല്ലതാണ്.ആധികാരികമായി സാവധാനത്തിൽ ചിട്ടയോടെ പാടിയാൽ മാത്രമേ അപ്പ എന്ന ഗുരു തൃപ്തനാകൂ. അതുകാരണം ഞാനും കുറെ കാര്യത്തിൽ മികവ് പുലർത്താൻ ആത്മാർത്ഥ ശ്രമം നടത്തുന്നു.
അപ്പയ്ക്ക് ലഭിച്ച ബഹുമതികളിൽ വിജയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്?
എട്ട് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചത്. അത് റെക്കോർഡാണ്.
മകൻ എന്ന നിലയിൽ സ്നേഹം എപ്പോഴെങ്കിലും ആരാധനയായി മാറിയിട്ടുണ്ടോ?
ആളുകൾ വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്കുകൂടി സ്വന്തം എന്ന ചിന്തയിലാണ് അവർ സംസാരിക്കുന്നത്. അത് നല്ല ഒരു അനുഭവമാണ്.അപ്പോൾ ആരാധനയായി മാറും.
എൺപത്തിയൊന്നിന്റെ പടി കടക്കുന്ന അച്ഛന്റെയും നാൽപ്പത് പിന്നിടുന്ന മകന്റെയും സ്വരത്തിന് ഇരുപതിന്റെ യുവത്വം?
ശബ്ദം നന്നായി കൊണ്ടുപോകുന്നത് എങ്ങനെ എന്ന് അപ്പയോടുതന്നെ ചോദിക്കണം. പാട്ടിൽ മുഴുകി ആസ്വദിച്ച് പാടാനാണ് ഞാൻ ശ്രമിക്കുക. ശബ്ദം നന്നാവണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകന് സാധിക്കില്ല. മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ കൊണ്ടുപോകുന്നു.
അപ്പയുടെ ജീവിതത്തിൽനിന്ന് പകർത്തിയത് എന്തായിരിക്കും?
ലാളിത്യം പിന്തുടരുന്നു. എത്ര ഉന്നത നിലയിൽ എത്തിയാലും ഒന്നും നമ്മുടെ കൈയിലല്ല. അപ്പ അതിനെ ദൈവികമായ രീതിയിൽ സമീപിക്കുമ്പോൾ ഞാൻ ഒരു സാധാരണ മനുഷ്യനെപോലെ കാണുന്നു.
വിജയ് യേശുദാസിന് ഇഷ്ടപ്പെട്ട യേശുദാസ് ഗാനങ്ങൾ
1 ശ്രീരാഗമോ തേടുന്നു
ചിത്രം: പവിത്രം,
രചന: ഒ.എൻ.വി. കുറുപ്പ്
സംഗീതം: ശരത്
2 മിഴിയറിയാതെ
ചിത്രം: നിറം
രചന: ബിച്ചു തിരുമല
സംഗീതം: വിദ്യാസാഗർ
3 നെഞ്ചേ നെഞ്ചേ
ചിത്രം: രക്ഷകൻ.
രചന: വൈരമുത്തു
സംഗീതം: എ.ആർ. റഹ്മാൻ
4 ഉറവുഗൾ തുടർകഥൈ
അവൾ അപ്പടിതാൻ
രചന: ഗംഗൈ അമരൻ
സംഗീതം: ഇളയരാജ.
5 കല്യാണ തേൻ നില
ചിത്രം: മൗനം സമ്മതം.
രചന: പുലമെ പിത്തൻ
സംഗീതം: ഇളയരാജ
6 പറയാതെ അറിയാതെ നീ
ചിത്രം: ഉദയനാണ് താരം.
രചന:കൈതപ്രം.
സംഗീതം: ദീപക് ദേവ്.
7 കണ്ണേ കലൈ മാനെ
ചിത്രം: മൂന്നാംപിറൈ
രചന: കണ്ണദാസൻ
സംഗീതം: ഇളയരാജ.
8 കരളേ നിൻ കൈ പിടിച്ചാൽ
ചിത്രം: ദേവദൂതൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |