പൊലിക്കാർപ്പ് എന്ന പിതാവിന്റെ മകനായി പിറന്ന് ആ കുടുംബത്തിന്റെ കുലീനമായ പാരമ്പര്യത്തിൽ ജീവിച്ച പി. സ്റ്റാൻലിക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവസമ്പത്തുണ്ട്. പഴയകാല കമ്മ്യൂണിസ്റ്റ് സംസ്കാരത്തിൽ നിന്ന് ഉൾക്കൊണ്ട സാമൂഹികബോധവും മാനവികതയും സ്റ്റാൻലിയുടെ ജീവിതത്തിന് എന്തെന്നില്ലാത്ത ഒരാകർഷകത്വമുണ്ടാക്കി. മാറി വരുന്ന കാലത്തിന്റെ ഉൾപ്രേരണകൾ ജീവിതത്തെ സംബന്ധിച്ച നവീനമായ കാഴ്ചപ്പാടുകൾ സ്റ്റാൻലിയിലുണ്ടാക്കി.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സിനിമാസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലൊക്കെ അദ്ദേഹം കീഴടക്കിയ ഉയരങ്ങൾ ആ ജീവിതത്തെ ധന്യാത്മകമാക്കി. 'നിലാവും നക്ഷത്രങ്ങളും" എന്ന ഈ പുസ്തകത്തിൽ തന്റെ ഓർമകൾ അദ്ദേഹം വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ സുദീർഘമായ ഓർമകളുടെ ആഴങ്ങളിൽ നിന്നുനോക്കുമ്പോൾ എനിക്കത് ഏറെ പ്രിയങ്കരമായിത്തീരുന്നു. 1964ൽ ഞാൻ തിരുവനന്തപുരത്ത് 'കർമഭൂമി" വാരികയുടെ പത്രാധിപരായിരിക്കുമ്പോഴാണ് സ്റ്റാൻലി എന്നെ കാണാൻ വന്നത്. അന്ന് സ്റ്റാൻലി സുന്ദരനായൊരു ചെറുപ്പക്കാരനായിരുന്നു!
രാഷ്ട്രീയനേതാക്കന്മാരും എഴുത്തുകാരും സിനിമാക്കാരുമായി താൻ പങ്കിട്ട ജീവിതത്തെക്കുറിച്ച് സ്റ്റാൻലി എഴുതിയത് വായിക്കുമ്പോൾ ആ ഒരുകാലം മുന്നിൽ തെളിഞ്ഞുവരുന്നു. നാം പങ്കിട്ട സാംസ്കാരിക ജീവിതത്തിന്റെ പ്രകാശപൂർണമായ ഓർമ്മകൾ ഒരു കടൽ പോലെ നമ്മുടെ മുമ്പിൽ തെളിഞ്ഞു വരുന്നു. വ്യക്തികളും സംഭവങ്ങളും സ്റ്റാൻലി ഓർത്തെടുക്കുന്നത് ഉത്ക്കടമായ ഒരു സൗന്ദര്യബോധത്തോടുകൂടിയാണ്. ഒരു സന്ദർഭം ചൂണ്ടിക്കാണിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.
പ്രേംനസീർ തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ചെല്ലുന്നു. സുഹൃത്ത് അപ്പോൾ പൂജാമുറിയിലായിരുന്നു. പൂജ കഴിയുന്നതുവരെ കാത്തുനിൽക്കാൻ പ്രേംനസീറിന് നേരവുമില്ല. എങ്ങനെയോ പ്രേംനസീറിന്റെ സാന്നിദ്ധ്യം മനസിലാക്കിയ സ്നേഹിതൻ പൂജ പാതി വഴിയിൽ നിറുത്തി പുറത്തുവന്നു. അദ്ദേഹം പ്രേംനസീറിനെ പൂജാമുറിയിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഒഴിഞ്ഞുമാറാൻ നോക്കിയിട്ടും സ്നേഹിതൻ സമ്മതിച്ചില്ല. പൂജാമുറിയുടെ വാതിൽക്കൽ നിന്ന് നസീർ അകത്തേക്ക് നോക്കുമ്പോൾ എന്താണ് കാണുന്നത്...? നിലവിളക്കിന്റെ സ്വർണപ്രഭയിൽ 'ശ്രീരാമപട്ടാഭിഷേകം" എന്ന ചിത്രത്തിൽ ശ്രീരാമനായി അഭിനയിച്ച പ്രേംനസീറിന്റെ ചിത്രം!
ഈ പുസ്തകത്തിലെ ആ സന്ദർഭം സഹൃദയനായ ഒരു വായനക്കാരൻ ഒരിക്കലും മറക്കുകയില്ല. അവിസ്മരണീയമായ അത്തരം ഓർമ്മകളുടെയും കാഴ്ചകളുടെയും ഒരു മഹാവിശാലതയിലേക്കാണ് ഈ പുസ്തകം നമ്മെ നയിക്കുന്നത്.
അതുപോലെ തന്നെ കവിയൂർ പൊന്നമ്മയും മണിസ്വാമിയും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധത്തെക്കുറിച്ചും സ്റ്റാൻലി ഓർത്തെടുക്കുന്നു. എങ്ങനെയോ ഉലഞ്ഞുപോയ ഒരാത്മബന്ധത്തിന്റെ ഓർമ സ്റ്റാൻലി എഴുതിയതു വായിച്ചപ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. കവിയൂർ പൊന്നമ്മ എന്ന കലാകാരിയുടെ കുലീനമായ മനസ് ഓർത്തെടുക്കുമ്പോൾ എഴുത്തിൽ സ്റ്റാൻലി പ്രദർശിപ്പിക്കുന്ന കുലീനത എന്റെ മനസിൽ തട്ടി. വേർപാടിന്റെ ഒരു കാലത്തെ അവർ മറികടന്നതു വായിച്ചപ്പോൾ എന്റെ മനസിനെ അത് വല്ലാതെ ഉലച്ചു. കാർമേഘങ്ങളിൽ അകപ്പെട്ടുപോയ ഒരാത്മബന്ധത്തിന്റെ വിശുദ്ധശോഭ സ്റ്റാൻലി എടുത്തുകാണിക്കുന്നു.
ചിലഅനുഭവങ്ങൾ സ്റ്റാൻലി എഴുതുന്നത് കഥയുടെയോ നോവലിന്റെയോ അഴകോടുകൂടിയാണ്. ഹനീഫ് എന്നൊരു സുഹൃത്തിന്റെ മരണത്തെക്കുറിച്ച് സ്റ്റാൻലി എഴുതിയത്, അയാൾ ഏതോ ആകാശത്തിൽ അസ്തമിച്ചു എന്നാണ്. എങ്ങനെ മറക്കും അതൊക്കെ!
സഹസംവിധായകനും നിർമ്മാതാവും എന്ന നിലയിൽ സ്റ്റാൻലി എപ്പോഴും നല്ല സിനിമയുടെ ഭാഗത്തായിരുന്നു. മെഗാഹിറ്റുകളുണ്ടാക്കി. കലയുടെ മൂല്യമില്ലായ്മ ചെയ്യുന്നതിനെക്കുറിച്ച് സ്റ്റാൻലി ചിന്തിച്ചിട്ടില്ല. കച്ചവട സിനിമയിൽ നിന്ന് എന്നും സ്റ്റാൻലി അകന്നുനിന്നു. കുട്ടിക്കാലത്ത് കിട്ടിയ ശിക്ഷണം സ്റ്റാൻലി ഒരിക്കലും ദുരുപയോഗം ചെയ്തില്ല.
അടൂർ ഗോപാലകൃഷ്ണൻ, മധു, വിൻസന്റ് മാഷ്, ശോഭന പരമേശ്വരൻ നായർ, പി.എൻ. മേനോൻ, രാമു കാര്യാട്ട് എന്നീ കലാകാരന്മാരെ അദ്ദേഹം ബഹുമാനപൂർവം ഓർക്കുന്നു. തീർച്ചയായും ഈ ഗ്രന്ഥത്തിന്റെ പാരായണം നല്ല ഒരനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |