കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാൽ പഴയ ഓളം തീയേറ്ററിൽ ഇനിയുണ്ടാകുമോയെന്ന ആശങ്ക സിനിമാപ്രവർത്തകരും ആരാധകരും ഒരുപോലെ പങ്കുവച്ചിരുന്നു. എന്നാൽ, അതിനെ അപ്പാടെ തള്ളുന്ന പുതിയ കണക്കാണ് ഫിയോക്ക് പ്രസിഡന്റും തീയേറ്റർ ഉടമയുമായ വിജയകുമാർ ഇപ്പോൾ തുറന്നു കാട്ടുന്നത്.
ആദ്യ ദിനത്തിൽകേരളത്തിലെ 505 തീയേറ്റുകളിലും ലോകമെമ്പാടും 1500 സ്‌ക്രീനുകളിലുമാണ് കുറുപ്പ് ഷോ നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണൽ ഷോ നടത്തി. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ്, അതിൽ മൂന്നരക്കോടിയോളം നിർമ്മാതാവിന്റെ വിഹിതവും. അത് കേരളത്തിൽ ഇതുവരെയുണ്ടാകാത്ത സർവകാല റെക്കോഡാണെന്നും അദ്ദേഹം പറയുന്നു.
' 25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയേറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാദ്ധ്യമല്ല. പടം കളക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ തുടരും.
കുറുപ്പിന് പകരം ഇത്ര തിയേറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയേറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്‌തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന് കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും." ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞ വാക്കുകളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |