പ്രിയ ഗായകൻ യേശുദാസിനെക്കുറിച്ച്പ്രിയ താരം മോഹൻലാൽഎഴുതുന്നു
അപൂർവ്വം പേരേ എന്നെ ലാലൂ എന്ന് വിളിക്കാറുള്ളൂ. അതിലൊരാളാണ് ദാസേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബത്തെ എനിക്ക് അടുത്തറിയാം. അവർ ഞങ്ങളുടെ നാട്ടുകാരിയാണ്. കോഴഞ്ചേരിയില്. പിന്നീട് തിരുവനന്തപുരത്ത് ജഗതിയിലും താമസിച്ചിട്ടുണ്ട്.
ഞാൻ നിർമ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് വേണ്ടി ദാസേട്ടൻ. പാടിയ പ്രമദവനം ചിത്രീകരിച്ച നാളുകൾ ഇപ്പോഴെന്റെ ഒാർമ്മയിലേക്ക് വരുന്നു.
ദാസേട്ടന്റെ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ രാഗധാര എന്നെത്തന്നെ ആവാഹിച്ചെടുക്കുകയായിരുന്നു. ഒടുവിൽ ആ നിമിഷങ്ങളിൽ എന്റെ പ്രജ്ഞയിൽ ആ ശബ്ദം മാത്രമായി. ആ ശബ്ദം എന്റെതന്നെ ശബ്ദമായി. അത്രമാത്രം ഞാനാ ഭാവത്തിൽ ധ്വനിമണ്ഡലത്തിൽ ലയിച്ചു. വർഷങ്ങൾ എത്രയോ കടന്നുപോയി. പിന്നീടും എന്റെ എത്രയോ ചിത്രങ്ങളിൽ ദാസേട്ടൻ എനിക്കുവേണ്ടി പാടി.
എന്റെ രണ്ട് സിനിമകളിലെ പാട്ടുകൾക്ക് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. ഒന്ന് ഞാൻ നിർമ്മിച്ച ഭരതത്തിന്, മറ്റൊന്നു ഉണ്ണികളെ ഒരുകഥ പറയാം. അദ്ദേഹത്തിന് ധാരാളം ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പാടി ഞാൻ അഭിനയിക്കുന്ന സിനിമയിൽ ദേശീയ അവാർഡ് കിട്ടുന്നത് എനിക്ക് അഭിമാനമാണ്.
ഇനിയൊരു ജന്മം എന്ന അർത്ഥശൂന്യതയിൽ ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അടുത്ത ജന്മത്തിലും യേശുദാസ് ഗായകനായി പിറന്ന് ആ സ്വരം നമ്മളെ ധന്യമാക്കട്ടെ എന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഒന്നെനിക്ക് തീർച്ചയാണ്, ആ ശബ്ദം ഇങ്ങനെ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |