നീലേശ്വരം: കന്യാകുമാരി മുതൽ മുംബൈ പനവേൽ വരെ നീണ്ട ദേശീയപാത 66ൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റിലെ കുരുക്ക് ഒഴിവാക്കാൻ നീലേശ്വരം പള്ളിക്കരയിൽ നിർമ്മിക്കുന്ന മേൽപാലത്തിന്റെ നിർമ്മാണം ഇപ്പോഴും ഇഴച്ചിലിൽ തന്നെ. ഇരുവശങ്ങളിലും പ്രവൃത്തി ഏറെക്കുറെ പൂർത്തിയായെങ്കിലും പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കാൻ വൈകുന്നതാണ് പ്രധാന തടസം.
2018 ഡിസംബറിലാണ് പള്ളിക്കര റെയിൽവെ മേല്പാലം പ്രവൃത്തി ആരംഭിച്ചത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. സാങ്കേതിക തടസമൊന്നുമില്ലെങ്കിൽ ഒന്നരവർഷത്തിനുള്ളിൽ പാലം പൂർത്തിയാക്കുമെന്നാണ് ചുമതല ഏറ്റെടുത്ത എറണാകുളം ആസ്ഥാനമായ ഇ.കെ.കെ ഇൻഫ്രാസ്ട്രെച്ചർ കമ്പനി ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നാലാമത്തെ വർഷത്തിലേക്കാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.
നിലവിൽ ഗേറ്റ് അടച്ചുകഴിഞ്ഞാൽ വാഹനങ്ങളുടെ നീണ്ട നിരയാണ് പള്ളിക്കര ദേശീയപാതയിലുണ്ടാകുന്നത്. അടിയന്തിര പ്രാധാന്യമേറിയ പാതയാണ് ഇത്തരത്തിൽ റെയിൽവേ ഗേറ്റിന് മുന്നിൽ മിനിറ്റുകളോളം നിശ്ചലമാകുന്നത്. മംഗളൂരു , കണ്ണൂർ ഭാഗങ്ങളിലേക്ക് അതീവഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകളടക്കം ഇത്തരത്തിൽ കുടുങ്ങിക്കിടക്കാറുണ്ട്.
കൊവിഡ് കാലമായിട്ടും കരാറുകാർ ഏറ്റെടുത്ത പ്രവൃത്തി അന്തിമഘട്ടത്തിലാണ്. പാളത്തിന് മുകളിൽ വെക്കാനുള്ള കോമ്പോസിറ്റ് ഗർഡറാണ് ഇപ്പോഴത്തെ പ്രശ്നം.ഇതിന് പുറമെ വൈദ്യുതികരണവും സിഗ്നൽ ബോർഡ് സ്ഥാപിക്കലുമടക്കമുള്ള അനുബന്ധ പ്രവൃത്തികളും തീർക്കേണ്ടതുണ്ട്.
ഒന്നും പറയാതെ റെയിൽവേ
റെയിൽപാളത്തിന് മുകളിലുള്ള കോമ്പോസിറ്റ് ഗർഡർ ആണ് ഇനി നിർമ്മിക്കാനുള്ളത്. റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റെയിൽവെയുടെ കരാറുകാരനാണ് ഈ പ്രവൃത്തി പൂർത്തിയാക്കേണ്ടത്. കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന കാര്യത്തിനായി പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിലേക്ക് പല തവണ വിളിച്ചിട്ടും അധികൃതർ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് മേൽപാലത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനി കുറ്റപ്പെടുത്തുന്നു. ഇതുമൂലം തങ്ങൾക്ക് വലിയ നഷ്ടമാണ് നേരിടുന്നതെന്നും കമ്പനി ഉദ്യോഗ്സഥർ പറഞ്ഞു.
ഒന്നുമറിയില്ലെന്ന് എം.പിയും
അതീവപ്രാധാന്യമുള്ള ദേശീയപാതയിലുള്ള പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമ്മാണം അനന്തമായി വൈകുന്ന വിഷയത്തിൽ തനിക്ക് ഒന്നുമറിയില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ നമ്പർ കൈയിലില്ല. നമ്പർ ലഭിച്ചാൽ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചിലവ് 64.44 കോടി
നീളം 780 മീറ്റർ
വീതി 45 മീറ്റർ
4 വരി പാത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |