SignIn
Kerala Kaumudi Online
Friday, 19 April 2024 7.07 PM IST

അന്തരീക്ഷ മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്കൂളുകളും സർക്കാർ ഒാഫീസുകളും ഒരാഴ്ച അടച്ചിടും

delhi-pollution

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതോടെ സ്‌കൂളുകളും സർക്കാർ ഒാഫീസുകളും നാളെ മുതൽ ഒരാഴ്ച അടച്ചിടുമെന്ന് അടിയന്തര യോഗത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. രണ്ടു ദിവസം ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം തത്ക്കാലം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത്(എ.ക്യൂ.ഐ) ഏറ്റവും അപകടകരമായ 470ന് മുകളിൽ തുടരുകയാണ്.

കുട്ടികൾ വിഷവായു ശ്വസിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സ്കൂളുകൾ അടച്ചിടുന്നത്. ഇന്നുമുതൽ 17വരെ ഡൽഹിയിൽ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും വയ‌്ക്കോൽ കത്തിക്കുന്നതാണ് പെട്ടെന്ന് മലിനീകരണം രൂക്ഷമാകാൻ കാരണമെന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. മലിനീകരണം കൂടിയ സാഹചര്യത്തിൽ വാഹന ഉപയോഗം കുറയ്ക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിച്ചിരുന്നു.

 ലോക്ക്ഡൗൺ നിർദ്ദേശിച്ച് സുപ്രീംകോടതി

അന്തരീക്ഷ മലിനീകരണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി രണ്ടു ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൂടേ എന്ന് ഡൽഹി സർക്കാരിനോട് ചോദിച്ചു. മലിനീകരണത്തിന് കർഷകരെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നും വാഹനങ്ങളും പടക്കങ്ങളും മൂലമുള്ള മലിനീകരണം കുറയ്‌ക്കാൻ അധികൃതർ എന്തെങ്കിലും നടപടിയെടുത്തോയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 18വരെ സ്ഥിതി മോശമായി തുടരുമെന്നതിനാൽ പെട്ടെന്ന് പരിഹാരം കാണണം. കോടതി 470ന് മുകളിലുള്ള അന്തരീക്ഷ മലിനീകരണ തോതിൽ 200 യൂണിറ്റെങ്കിലും കുറയ്ക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് തിങ്കളാഴ്ചയ്ക്കുള്ളിൽ അടിയന്തര നടപടിയെടുക്കാനും കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.

വീട്ടിനുള്ളിൽ പോലും മാസ്ക് ധരിക്കേണ്ട സാഹചര്യം ആശങ്കാജനകമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മലിനീകരണം രൂക്ഷമായിരിക്കെ കുട്ടികളെ സ്കൂളിൽ പറഞ്ഞയയ്ക്കുന്നത് യുക്തിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പഞ്ചാബിലും മറ്റും വയ്ക്കോൽ കത്തിക്കൽ വർദ്ധിച്ചതാണ് അന്തരീക്ഷത്തെ ബാധിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി സർക്കാർ അഭിഭാഷകൻ രാഹുൽ മെഹ്‌റയും ചൂണ്ടിക്കാട്ടിയപ്പോൾ കർഷകരെ കുറ്റം പറയുന്നത് ഒരു ഫാഷനായി മാറിയെന്ന് കോടതി പറഞ്ഞു. ഡൽഹിയിൽ വാഹനങ്ങളും വ്യവസായങ്ങളും പുറത്തുവിടുന്ന മാലിന്യവും പടക്കങ്ങൾ പൊട്ടിക്കുന്നതും നിയന്ത്രിക്കാൻ കഴിഞ്ഞോയെന്നും കോടതി ചോദിച്ചു. 80ശതമാനം മലിനീകരണവും മറ്റു കാരണങ്ങളാലാണ്.

ആരും കർഷകർക്കെതിരല്ലെന്നും 30ശതമാനം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വയ്ക്കോൽ കത്തിക്കൽ ആദ്യം പരിഗണിച്ചതാണെന്നും തുഷാർ വിശദീകരിച്ചു. വയ്ക്കോൽ നീക്കം ചെയ്യാൻ യന്ത്രങ്ങൾ ലഭ്യമാണെങ്കിലും വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് കർഷകർ കത്തിക്കൽ തുടരുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. വയ്ക്കോൽ ശേഖരിച്ച് താപനിലയങ്ങളിൽ ഇന്ധനമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും വയ്‌ക്കോൽ കത്തിക്കൽ തടയാൻ പഞ്ചാബ്, ഹരിയാന സർക്കാരുകളോട് ആവശ്യപ്പെടാനും കോടതി നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരുകളുടെ യോഗം വിളിച്ചതായി കേന്ദ്രം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI POLLUTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.