ന്യൂഡൽഹി:ബംഗാളിൽ അതിർത്തി രക്ഷാസേനയുടെ അധികാര പരിധി കേന്ദ്രം വിപുലമാക്കുന്നതിനെ ചൊല്ലി ബി.ജെ.പി - തൃണമൂൽ കോൺഗ്രസ് പോര്. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയം 16 ന് ബംഗാൾ നിയമസഭ ചർച്ച ചെയ്യും. ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്നുള്ള അധികാര പരിധി 15 ൽ നിന്ന് 50 കിലോമീറ്ററായി വർദ്ധിപ്പിക്കാനാണ് തീരുമാനം.
കൂടുതൽ അതിർത്തി ബംഗാളിൽ
അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ബംഗാൾ ഒന്നാം സ്ഥാനത്താണ് - 2,216.7 കിലോമീറ്റർ. 23 ജില്ലകളിൽ 10 എണ്ണവും അതിർത്തിയിലാണ്. ഡാർജിലിംഗ്, ജൽപായ് ഗുഡി, കൂച്ച് ബിഹാർ, നോർത്ത് ദിനാജ്പൂർ, സൗത്ത് ദിനാജ് പൂർ, മാൾഡ, നാദിയ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് എന്നിവയാണ് ഈ ജില്ലകൾ.
പുതിയ സംസ്ഥാനമോ?
അധികാര പരിധി വിപുലീകരിച്ചാൽ ബംഗാളിന്റെ 30 ശതമാനം പ്രദേശം ബി.എസ്.എഫിന് കീഴിലാകും. നിരവധി പ്രമുഖ നഗരങ്ങൾ ഇതിലുൾപ്പെടും. അതിർത്തി ജില്ലകളിലെ 8 ലോക്‌സഭാ സീറ്റിൽ ഏഴിലും 54 നിയമസഭാ സീറ്റിൽ 30 ലും വിജയിച്ചത് ബി.ജെ.പിയാണ്. 10 അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ച് പുതിയ സംസ്ഥാന രൂപീകരണമാണോ ബി.ജെ.പി ലക്ഷ്യമെന്നാണ് തൃണമൂലിന്റെ ഭയം.
കേന്ദ്ര സംഘം ചർച്ച നടത്തി
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയകുമാർ ഭല്ലയുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിൽ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദി, ഡി.ജി.പി മനോജ് മാളവ്യ തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നുഴഞ്ഞു കയറ്റം, കള്ളക്കടത്ത് എന്നിവയ്ക്കെതിരെ ബി.എസ്.എഫും പ്രാദേശിക ഭരണകൂടങ്ങളും തമ്മിലുള്ള ഏകോപനം ചർച്ച ചെയ്‌തു.
അധികാര പരിധി വിപുലമാക്കുന്നത് അംഗീകരിക്കില്ല. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി ഞങ്ങളുടെ ബന്ധം മികച്ചതാണ്. കൂടുതൽ അധികാരം പിടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.
മമതാ ബാനർജി
മുഖ്യമന്ത്രി
ബംഗ്ലാദേശികളും റോഹിൻഗ്യൻ വംശജരും ഉൾപ്പെടെയുള്ള നുഴഞ്ഞു കയറ്റക്കാർ തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്കായതിനാലാണ് മമത ബാനർജി എതിർക്കുന്നത്. നുഴഞ്ഞു കയറ്റം, കളളക്കടത്ത്, അതിർത്തി കടന്നുള്ള ഭീകരവാദം എന്നിവ തടയാനുള്ള തീരുമാനമാണ് ഇത്.
ദിലീപ് ഘോഷ്
ദേശീയ വൈസ് പ്രസിഡന്റ്
ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |