മാനന്തവാടി: റേഷനരിയിൽ ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെന്നാണ് പരാതി.
കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് ഒക്ടോബർ 28 നാണ് അരി വാങ്ങിയത്. റേഷൻ കടയിലെ 50 കിലോയുടെ ഒരു ചാക്ക് അരി ബിന്നി കൊണ്ടുപോയ രണ്ട് ചാക്കുകളിലാക്കി നൽകുകയായിരുന്നു.
ആദ്യത്തെ ചാക്കിലെ അരി മുഴുവൻ ഉപയോഗിച്ച ശേഷം രണ്ടാമത്തെ ചാക്കിൽ നിന്ന് രണ്ടു ദിവസം അരിയെടുത്ത് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം അരിയെടുക്കുന്നതിനിടയിൽ കയ്യിൽ പാമ്പിന്റെ അവശിഷ്ടം തടഞ്ഞപ്പോഴാണ് ചാക്കിൽ ദിവസങ്ങളോളം പഴക്കമുള്ള പാമ്പിന്റെ ശരീരാവശിഷ്ടം കണ്ടത്.
പിന്നീട് അയൽവീട്ടിൽ നിന്ന് അരി വാങ്ങിയാണ് കഞ്ഞി വെച്ചതെന്ന് ബിന്നി പറഞ്ഞു.
വിവരം അറിഞ്ഞ് സിവിൽ സപ്ലൈസ് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും, ഇതര സംസ്ഥാനത്ത് നിന്ന് എഫ്.സി.ഐ ഗോഡൗണിലെത്തിയ അരിയിലാണ് പാമ്പിനെ കണ്ടതെന്നും പാക്കിംഗിനിടയിൽ സംഭവിച്ച പിഴവാകാമെന്നും സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |