കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നുപേരുടെ ജീവനെടുത്ത കാറപകടക്കേസിൽ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചു. അപകടം നടന്ന അന്നുതന്നെ ഡാൻസ് ഹാളിലെ ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഊരിമാറ്റിയിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു പൊലീസ്. വിരമിച്ച പൊലീസ് മേധാവിയും സിവിൽ സർവീസുകാരും ഉൾപ്പടെ വൻ ബന്ധുബലമുള്ളവരുടേതാണ് ഹോട്ടലെന്നാണ് സൂചന. ഹാർഡ് ഡിസ്ക് കൈമാറാൻ ഹോട്ടലുടമയ്ക്ക് പൊലീസ് നിർദേശം നൽകിയെങ്കിലും ഇതുവരെ തയ്യാറായിട്ടില്ല. ഇയാളെ പിന്നീട് കാണാൻപോലും പൊലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ കണ്ണങ്ങാട്ടെ ആഡംബരബംഗ്ളാവിൽ ചൊവ്വാഴ്ച റെയ്ഡ് നടത്തിയ ശേഷം സിറ്റി പൊലീസിനുമേൽ കടുത്ത സമ്മർദമാണ്. അപകടക്കേസിൽ ഇനി ഹോട്ടലിനെ ബന്ധപ്പെടുത്തിയുള്ള അന്വേഷണം വേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. ഉടമയുടെ ഡ്രൈവറുടെ മൊഴിരേഖപ്പെടുത്തിയത് ഒഴിച്ചാൽ രണ്ട് ദിവസമായി ഊർജിതമായ നീക്കവും പൊലീസ് നടത്തിയിട്ടില്ല.
ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് ഡ്രൈവർ
മിസ് കേരളയും സംഘവും ആഘോഷരാവ് ചെലവിട്ട ഹാളിൽനിന്ന് ഊരിമാറ്റിയ ഹാർഡ് ഡിസ്ക് റോഡിലെ ചവറ്റുകൂനയിൽ എറിഞ്ഞുകളഞ്ഞതായി നമ്പർ 18 ഉടമയുടെ ഡ്രൈവർ ഇന്നലെ പാലാരിവട്ടം പൊലീസിന് മൊഴിനൽകി. ഹോട്ടൽ ജീവനക്കാരനായ അനിലാണ് ഹാർഡ് ഡിസ്ക് ഊരിയത്. ഇതിനായി കാമറകൾ സ്ഥാപിച്ച കമ്പനിയുടെ ടെക്നിഷ്യനുമായി ഇയാൾ നടത്തിയ വാട്ട്സ് ആപ്പ് മെസേജുകളും ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹാർഡ് ഡിസ്ക് ഡ്രൈവറെ ഏൽപ്പിച്ചെന്നാണ് ഇയാളുടെ മൊഴി. ഹോട്ടലിലെ ചട്ടം മറികടന്ന് ഡാൻസ് ബാറിൽ പോയി താൻ മദ്യപിക്കുന്ന ദൃശ്യങ്ങൾ ഉള്ളതിനാലാണ് ഡിസ്ക് കളഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞതായാണ് വിവരം.
പിൻതുടർന്ന കാർ കണ്ടെത്തി
ആൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഹോട്ടലിൽനിന്ന് പിന്തുടർന്ന കാർ പൊലീസ് കണ്ടെത്തി. ഇതിലുണ്ടായവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കുണ്ടന്നൂർവരെ ഇവർ സംഘത്തിന് പിന്നിലുണ്ടായിരുന്നു. മദ്യപിച്ച അവസ്ഥയിലായതിനാൽ യാത്ര ഒഴിവാക്കണമെന്ന് പറയാനാണ് പിന്നാലെ വന്നതെന്നാണ് ഇവർ പൊലീസനോട് പറഞ്ഞത്. കുണ്ടന്നൂർനിന്ന് ഇവർ മടങ്ങുകയായിരുന്നുവത്രെ. ഈ സംഘത്തെക്കുറിച്ചും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |