തിരുവനന്തപുരം:മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറങ്ങിയത് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഉദ്യോഗസ്ഥരെ വിരട്ടിയതിനു പിന്നാലെ.
രണ്ടു കത്തുകളിലൂടെ ഇതിനായി നിർബന്ധിക്കുകയായിരുന്നു. ഉടൻ അനുമതി നൽകി അറിയിക്കണമെന്നാണ് രണ്ടാമത്തെ കത്തിൽ ആവശ്യപ്പെട്ടത്.
വനം മേധാവി പി.കെ.കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) നോയൽ തോമസ്, പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു എന്നിവർക്കായിരുന്നു കത്ത്.
2020ഒക്ടോബർ19ലെ ആദ്യ കത്തിൽ
തമിഴ്നാട് മരാമത്ത് വകുപ്പ് 2020 സെപ്തംബർ മൂന്നിന് അയച്ച കത്തും ഉൾപ്പെടുത്തിയിരുന്നു. നടപടി എടുക്കാതിരുന്നതോടെയാണ് ഉടൻ അനുമതി നൽകി സർക്കാരിനെ അറിയിക്കാൻ 2021ജൂലായ്-13ന് രണ്ടാം കത്ത് അയച്ചത്.ഏറ്റവും അടിയന്തരം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ, ജലവിഭവ അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസ് മൂന്നുവട്ടം യോഗം വിളിക്കുകയും ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത്. ബേബിഡാം ശക്തിപ്പെടുത്തുന്നത് തടയരുതെന്നും കേരളം എല്ലാ സഹായവും ചെയ്യണമെന്നും 2014ൽ സുപ്രീംകോടതി ഉത്തരവുണ്ട്.
വനംവകുപ്പ് മാത്രമായല്ല തീരുമാനമെടുത്തതെന്നും, തന്റെ ഉത്തരവ് കൊണ്ടുമാത്രം ബേബിഡാം ശക്തിപ്പെടുത്താൻ ആവില്ലെന്നുമാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ഡാം ശക്തിപ്പെടുത്തേണ്ടത് ഡാം സുരക്ഷാ അതോറിട്ടിയാണ്. നിർമ്മാണ സാമഗ്രികളെത്തിക്കാൻ റോഡുണ്ടാക്കണം. ബേബി ഡാമിലേക്കുള്ള അഞ്ച് കിലോമീറ്റർ റോഡിന് അനുമതി നൽകിയിട്ടില്ല. അത് വന്യജീവി ബോർഡിന്റെ പരിഗണനയിലാണെന്നും ബെന്നിച്ചൻ വിശദീകരിച്ചിരുന്നു.
വനം സെക്രട്ടറി അതിസമ്പന്നൻ
2019 ജനുവരിയിൽ സർക്കാരിന് സമർപ്പിച്ച കണക്കിൽ സംസ്ഥാനത്തെ 154 ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സമ്പന്നനാണ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ. ആസ്‌തി 34.30കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |