ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടി.ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ശക്തി പ്രാപിക്കുന്നുണ്ട്. ഇത് രണ്ടിന്റേയും പശ്ചാത്തലത്തിലാണ് മഴ ലഭിക്കുന്നത്.ന്യൂനമർദ്ദം 15ഓടെ ശക്തപ്രാപിക്കുമെന്നാണ് വിലയിരുത്തന്നത്.ദക്ഷിണ, മദ്ധ്യ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും.
ശക്തമായ മഴ സാദ്ധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാദ്ധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല.ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |