തിരുവനന്തപുരം: `നിങ്ങൾക്കറിയുമോ, നമ്മുടെ പ്രായത്തിലുള്ള എത്രയോ കുട്ടികൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന്. ടി.വിയിലൊക്കെ ഇതേക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ കരച്ചിൽ വരും' - തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിനി നിധി പി.എ വിഷമങ്ങൾ കൂട്ടുകാരോട് പങ്കുവച്ചപ്പോൾ അവർക്കും സങ്കടമായി. സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിധി, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പറയുമ്പോഴാണ് തന്റെ മനസ് തുറന്നത്. ഭാഷ, ജാതി, മതം, നിറം എന്നിങ്ങനെ വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യനീതി ലഭിക്കുന്ന ഇന്ത്യയാണ് ചാച്ചാ നെഹ്റു സ്വപ്‌നം കണ്ടതെന്നും അത് യാഥാർത്ഥ്യമാക്കാൻ തന്നാലാവുന്നത് ചെയ്യുമെന്നും നിധി പ്രഖ്യാപിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനി എസ്.ഉമയുടെ സങ്കടം കളിച്ചും പഠിച്ചും വളരേണ്ട സമയത്ത് ബാലവേല ചെയ്യേണ്ടി വരുന്നവരെ കുറിച്ച് ഓർത്തായിരുന്നു.അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ശബ്ദമുയർത്തുന്ന തലമുറയെ വളർത്തിയെടുക്കണമെന്ന് സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കാർമൽ സ്‌കൂളിലെ ഏഴാം ക്ളാസുകാരിയായ ദേവകി ഡി.എസി അഭിപ്രായപ്പെട്ടു. രാജ്യത്ത് കൂടുതൽ സ്‌കൂളുകളും ആശുപത്രികളുമാണ് വേണ്ടതെന്നായിരുന്നു ശിശുദിനാഘോഷ ചടങ്ങിലെ സ്വാഗതപ്രാസംഗികയായ കവടിയാർ ക്രൈസ്‌റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ മൂന്നാംക്ളാസ് വിദ്യാർത്ഥിനി മിന്നാ രഞ്ജിത്തിന് പറയാനുണ്ടായിരുന്നത്. ചൂഷണങ്ങൾക്കിരയാകുന്ന കുട്ടികളെ രക്ഷപ്പെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നാണ് നന്ദിപ്രാസംഗികയായ നിർമ്മലാഭവൻ എച്ച്.എസ്.എസിലെ രണ്ടാംക്ളാസുകാരി ധ്വനിയുടെ അഭിപ്രായം.
മുഖ്യമന്ത്രി സന്ദേശം നൽകും
ഇന്ന് ശിശുക്ഷേമ സമിതിയിൽ ശിശുദിനാഘോഷങ്ങൾ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം വായിക്കും. മന്ത്രി വീണാജോർജ് ശിശുദിന സ്‌റ്റാമ്പ് പ്രകാശനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യാ രാജേന്ദ്രൻ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ, ട്രഷറർ ആർ. രാജു തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം നിധി പി.എ ഉദ്ഘാടനം ചെയ്യും. ഉമ.എസ് അദ്ധ്യക്ഷയാകും. സ്‌പീക്കർ ദേവകി ഡി.എസ്. മുഖ്യപ്രഭാഷണം നടത്തും. മിന്ന രഞ്ജിത്ത് സ്വാഗതവും ധ്വനി ആഷ‌്മി നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |