പുനലൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഇന്നലെ വൈകിട്ട് ഒരു മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി.
ഇന്നലെ ഉച്ചയ്ക്ക് 80 സെന്റീമീറ്റർ വീതം മൂന്ന്ഷട്ടറുകളും ഉയർത്തിയായിരുന്നു വെളളം ഒഴുക്കിയത്.വൈകിട്ടോടെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നത് കണക്കിലെടുത്താണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്. 115.82 മീറ്റർ സംഭരണ ശേഷിയുളള അണക്കെട്ടിൽ ഇന്നലെ വൈകിട്ട് 114.73 മീറ്റർ ജല നിരപ്പാണ് രേഖപ്പെടുത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ ശിവശങ്കരൻ നായർ അറിയിച്ചു. കനത്ത മഴയ്ക്ക്പുറമെ അണക്കെട്ടിന്റെ പോക്ഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ തുടങ്ങിയ ആറുകളിൽ വെള്ളം ഉയർന്നതോടെയാണ് വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായത്. കൂടാതെ പദ്ധതി പ്രദേശത്തോട് ചേർന്ന വന മേഖലയിൽ നീരോഴുക്കും ശക്തമായിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ അടിയന്തര ഘട്ടത്തിൽ 116.63 മീറ്റർ വരെ വെള്ളം അണക്കെട്ടിൽ ശേഖരിക്കാനാവും. അപ്പോൾ അണക്കെട്ടിൻെറ സ്പിൽവേ വഴി തനിയെ വെളളം ഒഴുകുമെന്നും അധികൃതർ പറഞ്ഞു. അണക്കെട്ടിനോട് ചേർന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമർ കാലപ്പഴക്കത്തെ തുടർന്ന് തകരാറിയാത് കാരണം ജനറേറ്റർ ഉപയോഗിച്ചായിരുന്നു മൂന്ന് ഷട്ടറുകളും പ്രവർത്തിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |