യങ്കൂൺ : മ്യാൻമറിൽ സൈനിക അട്ടിമറിക്ക് ശേഷം ജനങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ രക്ഷാസമിതി. അക്രമങ്ങൾ അവസാനിപ്പിക്കാനും സൈന്യം സംയമനം പാലിക്കാനും യുഎൻ ആഹ്വാനം ചെയ്തു. ഇതിനോട് രക്ഷാസമിതിയിലെ 15 അംഗങ്ങളും യോജിച്ചു. രാജ്യത്തെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചിൻ സംസ്ഥാനത്ത് സൈനിക സാന്നിദ്ധ്യം വർദ്ധിച്ചുവെന്ന വാർത്തകൾക്കിടയിലാണ് യു.എൻ പ്രസ്താവനയിറക്കിയത്. ഫെബ്രുവരി 1ന് സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ രൂപം കൊണ്ട പൗരസേനകളെ തുരത്താനാണ് സൈന്യം വലിയ അക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. അക്രമം ഉടൻ അവസാനിപ്പിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മ്യാൻമർ സൈനിക ഭരണകൂടത്തോട് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനിക ഭരണകൂടത്തിനെ ശക്തമായി എതിർക്കുന്നവരുടെ നാടാണ് ചിൻ സംസ്ഥാനം. രാജ്യത്ത് സൈനിക ഭരണകൂടത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ദിനംപ്രതി വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്. ജനങ്ങൾക്ക് സുരക്ഷിതവും തടസങ്ങളുമില്ലാത്ത മാനുഷിക പരിഗണനകളും ആവശ്യം ഉള്ളപ്പോൾ മെഡിക്കൽ ഉദ്യോഗസ്ഥരുടെ സംരക്ഷണവും സുരക്ഷയും ഏർപ്പെടുത്തണമെന്നും രക്ഷാസമിതി ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെയല്ലാതെ മ്യാൻമറിലെ ജനങ്ങളുടെ ഇഷ്ടത്തിനും താൽപ്പര്യങ്ങൾക്കും അനുസൃതമായി സംഭാഷങ്ങൾ നടത്താനും അവരെ അനുനയിപ്പിച്ച് അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടതെന്ന് യു.എൻ നിരീക്ഷിച്ചു .
അതേ സമയം മ്യാന്മറിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും പ്രകോപനപരമായ വിവരങ്ങൾ പങ്കുവച്ചതിനും അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഡാനി ഫെൻസ്റ്ററിനാണ് ശിക്ഷ വിധിച്ചത്. നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങൾ ലംഘിച്ചതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫെൻസ്റ്ററിന്റെ അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ തീവ്രവാദ കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു.
ഫ്രോണ്ടിയർ മ്യാന്മർ എന്ന ഓൺലൈൻ മാസികയുടെ മാനേജിങ്ങ് എഡിറ്ററാണ് ഫെൻസ്റ്റർ. കഴിഞ്ഞ മെയിലാണ് ഫെൻസ്റ്ററിനെ യങ്കൂൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മ്യാന്മർ സൈന്യം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |