നെയ്യാറ്റിൻകര: കനത്ത മഴയിൽ കരമന- കളിയിക്കാവിള ദേശീയപാതയിലെ
നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപത്തെ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് നൂറ്റാണ്ടിലധികം പഴക്കമുള്ളതും രാജഭരണകാലത്ത് നിർമ്മിച്ചതുമായ പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് മരുത്തൂർ തോട്ടിലേക്ക് പതിച്ചത്. ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മൂന്നരമണിയോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ചരക്ക് ലോറികളും ബസുകളും അടക്കമുള്ള വലിയ വാഹനങ്ങളെ വഴിതിരിച്ചുവിട്ട ശേഷം ചെറിയ വാഹനങ്ങളെ പാലത്തിന്റെ ഒരു വശത്തുകൂടി കടത്തിവിട്ടു. എന്നാൽ പാലത്തെ താങ്ങിനിറുത്തുന്ന കരിങ്കൽ ഭിത്തിയുൾപ്പെടെ അപകട ഭീഷണിയിലായതിനാൽ വൈകിട്ട് നാലോടെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു.
തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കുള്ള പ്രധാനപാതയിലെ പാലം തകർന്നതോടെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
പിന്നീട് ഓലത്താന്നി - മണലുവിള - മൂന്നുകല്ലിൻമൂട് വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. എന്നാൽ മഴയും അവധി ദിവസവും ആയിരുന്നിട്ടും താരതമ്യേന വീതികുറഞ്ഞ റോഡിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇപ്പോൾ ചെങ്കലിൽ നിന്ന് തീരദേശ റോഡ് വഴി വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങൾ ഓലത്താന്നി വഴിയും കടത്തിവിടുകയാണ്. ഇതുമൂലം കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളും വരവിന് ചെറിയ രീതിയിൽ കുറവ് വന്നിട്ടുണ്ട്.
പാലത്തിന്റെ അറ്റകുറ്റപ്പണി യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുമെന്നുള്ളത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. ഇത്തരത്തിൽ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് വാഹന യാത്രികരെയും വലയ്ക്കുന്നുണ്ട്. എത്രയുംവേഗം ഗതാഗതം സുഗമമാക്കാൻ വൈകിട്ട് അഞ്ചുമണിയോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. എന്നാൽ തോട്ടിൽ വെള്ളം കൂടുതലായത് വെല്ലുവിളിയാകുന്നുണ്ട്. എത്രയും പെട്ടെന്ന് അറ്രകുറ്റപ്പണികൾ പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തകർച്ചയ്ക്ക് കാരണം കാലപ്പഴക്കം
രാജഭരണകാലത്ത് കരിങ്കല്ലുകൊണ്ട് നിർമ്മിച്ച പാലത്തിന്റെ ബലക്ഷയമാണ് തകർച്ചയ്ക്ക് കാരണമായത്. പാലം അപകടഭീഷണിയിലാണെന്നും പുനർനിർമ്മിക്കണമെന്നും വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടായിരുന്നില്ല. പാലം നിർമ്മിച്ച ശേഷം ഇതുവരെയും യാതൊരു അറ്റകുറ്റപ്പണിയും നടത്താത്തതാണ് അടിവശത്ത് പാലത്തെ താങ്ങിനിറുത്തുന്ന കരിങ്കൽ ഭിത്തിയടക്കം അപകടഭീഷണിയിലാകാൻ കാരണം.കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ പേരിൽ പൊതുമരാമത്ത് വിഭാഗവും ദേശീയപാത വിഭാഗവും തമ്മിലുളള വടംവലിയാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
ചരക്കുനീക്കത്തിനും തിരിച്ചടി
ദേശീയപാതയിലെ പ്രധാന പാലത്തിന്റെ തകർച്ച തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തെയും സാരമായി ബാധിക്കും. പഴം, പച്ചക്കറി, മത്സ്യം എന്നിവയടക്കം നിരവധി ലോറികളാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. ഗതാഗതം വഴിതിരിച്ചുവിടുന്നതോടെ ഇവയുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നതാണ് ആശങ്ക. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറ ഉത്പന്നങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്കും പാലത്തിന്റെ തകർച്ച തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |