മൂന്നിടത്ത് മണ്ണിടിച്ചിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
നെയ്യാറ്രിൻകര ദേശീയപാതയിലുള്ള പാലത്തിന്റെ ഭിത്തി തകർന്നു
തിരുവനന്തപുരം: രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നലെ ശക്തിപ്രാപിച്ചതോടെ ജില്ലയിൽ വ്യാപക നാശം. നഗരപരിധിയിലും ഗ്രാമങ്ങളലും മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. തിരുവല്ലത്തെ വാഴമുട്ടം, പാറവിള എന്നിവിടങ്ങളിലും വാമനപുരത്തെ മേലാറ്റുമൂഴിയിലും മണ്ണിടിച്ചിലുണ്ടായി. തിരുവല്ലത്ത് പാറവിളയിൽ രണ്ട് വീട്ടിലേക്കും വാഴമുട്ടത്ത് രണ്ട് വീട്ടിലേക്കുമാണ് മണ്ണിടിഞ്ഞു വീണത്. ഇവിടങ്ങളിൽ ആർക്കും പരിക്കില്ല. അപകടഭീഷണിയെ തുടർന്ന് ഈ വീടുകളിലുള്ള നാല് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പാറശാലിൽ റെയിൽവേ
ട്രാക്കിൽ മണ്ണിടിഞ്ഞ് വീണു
കനത്ത മഴയിൽ പാറശാല റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ രാവിലെ 6.10ന് പൂനലൂർ - മധുര പാസഞ്ചർ കടന്നുപോയതിന് പിന്നാലെയാണ് ട്രാക്കിലെ രണ്ട് സ്ഥലങ്ങളിലായി സമീപത്ത് നിന്ന് വലിയ തോതിൽ മണ്ണിടിഞ്ഞത്. തുടർന്ന് റെയിൽവേ സംഘം സ്ഥലത്തെയെങ്കിലും ആദ്യം മണ്ണ് മാറ്റുന്നത് നടന്നില്ല. വൈകിട്ടാണ് മണ്ണ് മാറ്രൽ ജോലികൾ ആരംഭിച്ചത്. ഇന്ന് പൂർണമായും മണ്ണ് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
3 വീടുകൾ പൂർണമായും 30 വീടുകൾ
ഭാഗികമായും തകർന്നു
മഴയിൽ മൂന്ന് വീടുകൾ പൂർണമായി തകർന്നു. തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി, മണക്കാട് എന്നിവിടങ്ങളിലും നെടുമങ്ങാട് താലൂക്കിലെ അയിരൂപ്പാറയിലുമാണ് വീടുകൾ തകർന്നത്. തിരുവനന്തപുരം താലൂക്കിലെ 14 വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ആറും വർക്കല താലൂക്കിൽ നാലും നെടുമങ്ങാട് ആറും വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ 25ഓളം വീടുകളിൽ വെള്ളം കയറി. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് കൂടുന്നു
കനത്തമഴയെ തുടർന്ന് പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നതോടെ കരമനയാർ, വാമനപുരം, കിള്ളിയാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വിഴിഞ്ഞം ഫിഷിംഗ് ലാൻഡിൽ വെള്ളം കയറി മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |