വയനാട്ടിലെയും കാസർകോട്ടെയും ഗ്രാമങ്ങളിൽ ജൈവകൃഷിയ്ക്കുള്ള പദ്ധതിക്ക് നേതൃത്വം നൽകുന്നതിന്റെ നിറവിലാണ് ലോകപ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻ
''പ്രകൃതിയെ രക്ഷിക്കുക, സമൂഹത്തെ രക്ഷിക്കുക."" പാരീസ് മോഹൻകുമാറിന്റെ ജീവിതവും സമ്പാദ്യവുമെല്ലാം മാറ്റിവച്ചിട്ടുള്ളത് ഈ ലക്ഷ്യത്തിനായാണ്.ഒരു സന്ദേശം മുന്നോട്ടു വച്ച് വെറുതെ ഇരിക്കുകയല്ല മോഹൻകുമാർ. മണ്ണിൽ മനസ് നട്ട് , ജൈവഗുണമുള്ള പ്രകൃതിയുടെ വിഭവങ്ങൾ വിളയിച്ച് സഹജീവികൾക്ക് പങ്കു വയ്ക്കുകയാണ് അദ്ദേഹം. 76-ാം വയസിലും ചിന്തകൾക്കും ശരീര ഭാഷയ്ക്കും നവയൗവനം.
ആമുഖം വേണ്ട പാരീസ് മോഹൻകുമാറിന്. കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ചുവരുകൾ അലംകൃതമായിട്ടുള്ളത് അദ്ദേഹത്തിന്റെ ചിത്രങ്ങളാലാണ്.കാൻവാസിന് മുന്നിൽ ബ്രഷുമായി നിന്നാൽ മോഹൻകുമാറിന്റെ വിരൽത്തുമ്പ് ചലിക്കുന്നത് മിക്കപ്പോഴും പ്രകൃതിയ്ക്കൊപ്പം. വിദേശരാജ്യങ്ങളിൽ ഏറ്റവും വലിയ ആരാധകരുള്ള ചിത്രകാരന്മാരിൽ ഒരാളുമാണ് പാരീസ് മോഹൻകുമാർ. നാലുപതിറ്റാണ്ടിലേറെ പാരീസ് നഗരത്തിൽ സ്വതന്ത്രചിത്രകാരനായി പ്രവർത്തിച്ച ശ്രേയസുമായി വീണ്ടും കൊച്ചുകേരളത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന മന്ത്രമാണ് പ്രകൃതിയെ രക്ഷിക്കുക, സമൂഹത്തെ രക്ഷിക്കുക എന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ഫ്രഞ്ച് കോളനിയായിരുന്ന മാഹി (മയ്യഴി)യിലാണ് ജനനം. രണ്ടുവയസുള്ളപ്പോൾ അച്ഛൻ കുഞ്ഞിരാമൻ മരിച്ചു. പിന്നെ ജീവിതം സ്വാഭാവികമായി ദൈവത്തിന്റെ കൈകളിലായി. ആത്മീയതയിലേക്ക് നടക്കാൻ ബാല്യത്തിൽ തന്നെ പ്രേരകമായതും ജീവിതം പഠിച്ചുതുടങ്ങും മുമ്പുള്ള ഈ അരക്ഷിതാവസ്ഥയായിരുന്നു. അറിയും തോറും അടുക്കാൻ തോന്നുന്ന ആത്മീയതയുടെ അനന്തതലത്തിലേക്കുള്ള വിശ്രമമില്ലാത്ത യാത്രയായിരുന്നു പിന്നീട്. ഹിമാലയ താഴ്വാരത്തിലുള്ള ദയാനന്ദസരസ്വതി സ്വാമിയുടെ നിരഞ്ജിനി ആഗാൻ എന്ന ആത്മീയകൂടാരത്തിലാണ് യാത്ര മോഹൻകുമാറിനെ എത്തിച്ചത്. ഈ അലച്ചിലിനെല്ലാമിടയിൽ വരകളുടെയും വർണകൂട്ടുകളുടെയും അത്ഭുതസിദ്ധി മോഹൻകുമാറിലേക്ക് സന്നിവേശിച്ചു.ഗുരുമുഖത്തു നിന്നുള്ള പാഠശേഖരങ്ങളില്ലാതെ ചിത്രരചനയുടെ സ്വന്തം ശൈലിയും സങ്കേതവും കണ്ടെത്തി.
മനസിൽ തോന്നിയ ഭാവങ്ങൾ യുക്തിഭദ്രമായി കാൻവാസിൽ പകർത്തിയപ്പോൾ ഒരിക്കൽപോലും നിനച്ചില്ല, മോഹൻകുമാർ ചിത്രകലാലോകത്ത് തന്റേതായ ഒരു ലോകം കെട്ടിപ്പടുക്കുകയാണെന്ന്. ദയാനന്ദസരസ്വതി സ്വാമിയുടെ അനുഗ്രഹാശിസുകളോടെ നേരെ പോയത് പാരീസ് നഗരത്തിലേക്ക്. വർണ്ണക്കൂട്ടുകൾ കൊണ്ട് എണ്ണമറ്റ വിധം ചിത്രങ്ങൾ ചമച്ചു. മോഹവില കൊടുത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വന്തമാക്കാൻ കലാസ്വാദകർ കാത്തു നിൽക്കുകയാണ്. യുനെസ്കോയുടെ അവാർഡ് അടക്കം അദ്ദേഹത്തെ തേടിയെത്താത്ത ബഹുമതികളില്ല. ഐ.ടി.സി, ഹീറോ, ടി.സി.എസ് അടക്കമുള്ള വൻകിട കമ്പനികൾക്ക് വേണ്ടി മോഹൻകുമാറിന്റെ ബ്രഷുകളാണ് സുന്ദര ചിത്രങ്ങൾ വിരിയിച്ചത്. പ്രമുഖ വ്യവസായ സംരംഭകരായ കാസിനോ ഗ്രൂപ്പ്, ആർ.പി ഗ്രൂപ്പ്, എൽ.ആൻഡ് ടി, അൽതിയ, സി.ജി.എച്ച് എർത്ത്, ബാവ ഐഷ,തുടങ്ങിയവരും അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ പ്രായോജകരാണ്. ഭൗതികമായ സമ്പാദ്യത്തിനാണെങ്കിൽ ഏറെ അവസരം ലഭിച്ച കലാകാരൻ. പക്ഷെ മണിമന്ദിരങ്ങളും മറ്റ് ആഡംബരങ്ങളും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നില്ല. നാലു പതിറ്റാണ്ടോളം പാരീസിൽ സ്വതന്ത്രചിത്രകാരനായി പ്രവർത്തിച്ച ശേഷം നാട്ടിലേക്കു മടങ്ങുമ്പോൾ മനസു നിറയെ പ്രകൃതിയായിരുന്നു. തന്റെ വിരൽത്തുമ്പ് കൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മണ്ണിലലിയിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല.പക്ഷെ അതിനെ നിക്ഷേപം എന്ന് പറയാൻ മോഹൻകുമാർ ഇഷ്ടപ്പെടുന്നില്ല. പ്രകൃതിക്ക് വേണ്ടിയുള്ള നന്മയുടെ സമർപ്പണം.
പ്രകൃതിയെ അറിയുക
ശുദ്ധമായ വെള്ളം, വിഷവസ്തുക്കളുടെ കലർപ്പില്ലാത്ത ഭക്ഷണം ഇതായിരുന്നു അദ്ദേഹത്തിന്റെ മനസിൽ എപ്പോഴും തുളുമ്പിയ ചിന്തകൾ.വയനാട്ടിലെ ആദിവാസി ഗ്രാമങ്ങളിലേക്കുള്ള കടന്നുവരവിന് പ്രേരകമായതും ഇതാണ്. വയനാട്ടിലെ വനപശ്ചാത്തലമുള്ള ഊരുകളിലെ മണ്ണിന് പ്രത്യേക വളക്കൂറുണ്ട്. ഇവിടെ വ്യത്യസ്തമായൊരു കാർഷിക സംസ്കാരത്തിനാണ് മോഹൻകുമാർ തുടക്കമിട്ടത്. ആദിവാസികളുടെ സ്ഥലത്ത് കൃത്രിമത്വം തെല്ലുമില്ലാത്ത വിത്തുകൾ പാകി. കീടിനാശിനകളോ, രാസവളപ്രയോഗമോ ഇല്ലാതെ അവ വിളഞ്ഞു. ഒന്നാം തരം ധാന്യങ്ങളും പഴവർഗങ്ങളും സമൃദ്ധമായി കിട്ടി. പരീക്ഷണം വിജയിച്ചതോടെ പ്രകൃതിക്ക് ഇണങ്ങിയ കൃഷിരീതി വ്യാപകമാക്കി. 200 ഏക്കറോളം സ്ഥലത്താണ് വയനാട്ടിൽ ഇപ്പോൾ കൃഷിയുള്ളത്. ഇഞ്ചി, മഞ്ഞൾ,നെല്ലി, ചീര, പപ്പായ തുടങ്ങി വിവിധ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 12 ഇനത്തിലുള്ള ചീരയാണ് ഇവിടെ കൃഷിചെയ്യുന്നത് . ശുദ്ധമായ ചെറുതേനാണ് മറ്റൊരു വിഭവം. ഒരു തേനീച്ചയെപ്പോലും നോവിക്കാതെയാണ് തേനെടുക്കുന്നത്. കബനീ നദിയുടെ തീരത്തും വലിയ രീതിയിൽ കൃഷിയുണ്ട്. പരമ്പരാഗത ശൈലിയിലല്ല കൃഷി.കൃത്യമായ നിലമൊരുക്കലില്ല, കൃത്യമായ കാർഷിക കലണ്ടറുമില്ല. അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'വെറുതെ മണ്ണിൽ വിത്തെറിയുക, വെയിലും മഴയും മഞ്ഞുമെല്ലാം ഏറ്റ് അതങ്ങട് വളരും. ആവശ്യത്തിനുള്ള വളമെല്ലാം മണ്ണിൽ തന്നെയുണ്ട്. പാകമാവുമ്പോൾ വിളവെടുക്കുക. ആദിവാസി സഹോദരങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളവ മറ്റുള്ളവർക്ക് വീതം വയ്ക്കുക." പെയിന്റിംഗ് വഴി അദ്ദേഹം സ്വരുക്കൂട്ടിയ പണമെല്ലാം ചെലവിടുന്നത് ഈ കൃഷിക്കായിട്ടാണ്. ജീവിതത്തിൽ സസ്യഭുക്കായ മോഹൻകുമാർ, നല്ല ഒന്നാംതരം മീൻകറി പാകപ്പെടുത്തും.
വിപണനത്തിന് കൂട്ടായ്മ
ഉത്പാദനം ഏറിയപ്പോഴാണ് ഇത് മറ്റു പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. വലിയ മാർക്കറ്റിംഗ് തന്ത്രമൊന്നും വശമില്ലാത്ത മോഹൻകുമാറിന് മുന്നിലേക്ക് കൊച്ചിയിലെ ഒരു കൂട്ടായ്മ എത്തി. കാർഷികോത്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുക. 'കാട്ടിൽ ആഗ്രോസ്" (കാട്ടിൽ എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വീടിന്റെ പേര്) എന്ന പേരിൽ അച്ചാർ അടക്കമുള്ള ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തുകയാണ്. ലാഭമല്ല, മറിച്ച് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. താമസിയാതെ തലസ്ഥാന നഗരമടക്കം എല്ലായിടവും കാട്ടിൽ ആഗ്രോസിന്റെ വിഭവങ്ങൾ കിട്ടിത്തുടങ്ങും. ഒരു കലാകാരന്റെ കയ്യൊപ്പുള്ള വിഭവങ്ങളാവും നമ്മുടെ തീന്മേശയിലേക്ക് എത്തുക. പാരീസ് മോഹൻ കുമാർ രചിച്ചിട്ടുള്ള ചിത്രങ്ങളുടെ നൈർമല്യവും കലാഭംഗിയും ചാരുതയുമെല്ലാം ഈ വിഭവങ്ങൾക്കുമുണ്ടാവും, തീർച്ച. പാരീസ് മോഹൻ കുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനത്തിനും താമസിയാതെ തലസ്ഥാനം സാക്ഷ്യം വഹിക്കും. ലയൺസ് ക്ളബാവും ഇതിനെല്ലാം അവസരമൊരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |