തിരുവനന്തപുരം : ഒന്നിന് പുറകേ ഒന്നായി എത്തുന്ന ന്യൂനമർദ്ദങ്ങളാൽ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് കേരളത്തിൽ മഴ കനത്തത്. ഇതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് നിലനിൽക്കുന്നത്. വടക്കൻ തമിഴ്നാടിന് മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ രണ്ടുമണി മുതൽ മുൻകരുതൽ എന്ന നിലയിൽ തുറക്കും എന്ന് അറിയിച്ചിട്ടുണ്ട്. പുതിയ കണക്ക് അനുസരിച്ച് ജലനിരപ്പ് 2398.80 അടിയാണ്. ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി ഏകദേശം 40 മുതൽ 50 കുമെക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികാരികൾ അറിയിച്ചു.
ഇടുക്കിക്ക് പുറമേ മുല്ലപ്പെരിയാറിലും ജലനിരപ്പ് 140 അടിയായി ഉയർന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയർന്നത്. ജലനിരപ്പ് ഉയർന്നതോടെ അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ കൂടുതൽ ജലം തമിഴ്നാട് കൊണ്ടു പോകുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സെക്കന്റിൽ 900 ഘന അടി വെള്ളമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചതോടെ സംസ്ഥാനം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാഅധികാരികൾ അറിയിച്ചു.
പമ്പ ത്രിവേണി കരകവിഞ്ഞു
മഴ തെക്കൻ കേരളത്തിൽ നിന്നും വടക്കൻ കേരളത്തിലേക്ക് ഗതിമാറുന്നതിനിടെ മദ്ധ്യകേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും മഴ തകർത്ത് പെയ്യുന്നുണ്ട്. പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ പമ്പ ത്രിവേണിയിൽ വെള്ളം കയറി. ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൊല്ലത്തും ഇന്ന് കനത്ത മഴ തുടരുകയാണ്. തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഡാം ഷട്ടറുകൾ 20 സെ.മീ കൂടി ഉയർത്തിയിട്ടുണ്ട്. അച്ചൻകോവിൽ , കുളത്തുപ്പുഴ മേഖലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പുഴയിലും മഴക്കെടുതി ജനജീവിതം ദുസഹമാക്കിയിട്ടിണ്ട്. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി വീടുകളിൽ വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |