ജനീവ : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊവിഡ് വീണ്ടും യൂറോപ്യൻ രാജ്യങ്ങളിൽ ശക്തി പ്രാപിക്കുകയാണ്. കൊവിഡിനെ വരുതിയിലാക്കാൻ സമ്പൂർണ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയ യൂറോപ്യൻ രാജ്യങ്ങൾ അടുത്ത ഘട്ടമായ ബൂസ്റ്റർ ഡോസ് വാക്സിനേഷനിലേക്ക് കടക്കുകയാണ്. എന്നാൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനെ ആദ്യം മുതൽക്കേ എതിർക്കുന്ന ലോകാരോഗ്യ സംഘടന ഇപ്പോൾ അത് വലിയൊരു തെറ്റാണെന്ന് വിശേഷിപ്പിക്കുകയാണ്. ലോകത്തിൽ ഒരു വിഭാഗം രാജ്യങ്ങളിലെ ജനത വാക്സിൻ ആദ്യ ഡോസ് പോലും ലഭിക്കാതെ വലയുമ്പോൾ സമ്പന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെ അസമത്വത്തെയാണ് ഡബ്ല്യുഎച്ച്ഒ എതിർക്കുന്നത്.
ആഫ്രിക്കയിൽ സ്ഥിതി ദയനീയം
വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ നൽകുന്ന പ്രാരംഭ വാക്സിൻ കുത്തിവയ്പ്പുകളെക്കാൾ ആറിരട്ടി ബൂസ്റ്ററുകൾ എല്ലാ ദിവസവും ആഗോളതലത്തിൽ നൽകപ്പെടുന്നുണ്ടെന്ന് പറഞ്ഞു. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചത് ജനസംഖ്യയുടെ കേവലം ആറ് ശതമാനം മാത്രമാണ്. ദരിദ്ര രാജ്യങ്ങളിലെ ഈ അസമത്വം മാറ്റുന്നതിനായി എല്ലാ രാജ്യങ്ങളും ഒത്തുചേരേണ്ടത് ആവശ്യമാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഭൂരിഭാഗത്തിലും അവരുടെ ജനസംഖ്യയുടെ 10%ൽ താഴെ മാത്രമേ വാക്സിനേഷൻ എടുത്തിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 2021 അവസാനത്തോടെ ഓരോ രാജ്യത്തെയും ജനസംഖ്യയുടെ 40% പേർക്ക് വാക്സിനേഷൻ നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. മൊറോക്കോ, ടുണീഷ്യ, മൗറീഷ്യസ് എന്നിവയുൾപ്പെടെ ആഫ്രിക്കയിലെ അഞ്ച് രാജ്യങ്ങൾ മാത്രമേ അവരുടെ ജനസംഖ്യയുടെ 35%ത്തിലധികം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുള്ളു. മറ്റ് രാജ്യങ്ങളിൽ ഭൂരിഭാഗത്തിനും അവരുടെ ജനസംഖ്യയുടെ 10%ൽ താഴെ മാത്രമേ വാക്സിനേഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |