കൊച്ചി: വളർത്തുനായയെ പൊലീസ് മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് പരാതി. ചെങ്ങമനാട് വേണാട്ടു പറമ്പിൽ മേരി തങ്കച്ചന്റെ പഗ് ഇനത്തിൽപെട്ട 'പിക്‌സി' എന്ന വളർത്തുനായയെ ആണ് അടിച്ചുകൊന്നത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ നായയെ തലയ്ക്ക് അടിച്ചു കൊന്നെന്നാണ് മേരി എസ് പിക്കു നൽകിയ പരാതിയിൽ പറയുന്നത്. പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നായയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ്. മേരിയുടെ മകൻ ജസ്റ്റിൻ ഒരു കേസിലെ പ്രതിയാണ്. ഇയാളെ പിടികൂടാനാണ് ഇൻസ്‌പെക്ടറും സംഘവും വീട്ടിലെത്തിയത്.
പൊലീസ് പിൻവാതിലിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ, പുറത്തേക്കു വന്ന നായയെ ഇൻസ്‌പെക്ടർ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നായയെ അടിച്ച മരത്തടി രണ്ടായി മുറിഞ്ഞു.
ഈ സമയം മേരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സാർ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ മറുപടി നൽകാതെ ഉദ്യോഗസ്ഥർ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി വണ്ടിയിൽ കയറി. താൻ ഓടിച്ചെന്ന് വാഹനത്തിന്റെ മുന്നിൽ കയറിനിന്നു. ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും, മുന്നിൽ നിന്നു മാറടീ, ഇല്ലെങ്കിൽ ദേഹത്ത് കൂടി കയറ്റുമെന്ന് ആക്രോശിക്കുകയും ചെയ്തുവെന്ന് മേരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |