പാറ്റ്ന: ബിഹാറിലെ അനധികൃത ആശുപത്രികൾക്കെതിരെ ലേഖനങ്ങളെഴുതിയ യുവ മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തി. ബെനിപ്പട്ടിയിലെ ലോഹിയ ചൗക്ക് സ്വദേശി ബുദ്ധിനാഥ് നാഥ് ജാ എന്ന അവിനാശ് ജാ ആണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ പ്രവർത്തിച്ചിരുന്ന അവിനാശ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ പ്രദേശത്തെ ഏതാനും വൻകിട ആശുപത്രികളടക്കമുള്ള ആരോഗ്യകേന്ദ്രങ്ങൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഒൻപതാം തീയതി നാല് പേർ ചേർന്ന് അവിനാശിനെ അയാളുടെ വീടിന്റെ പരിസരത്തു നിന്ന് തട്ടികൊണ്ടുപോയി.
അവിനാശിന്റെ മൂത്ത സഹോദരൻ ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച അടുത്തുള്ള കുറ്റിക്കാട്ടിൽ അവിനാശിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ പൊലീസിന് ലഭിക്കുകയായിരുന്നു. മുഖം പൂർണമായും കത്തിയ നിലയിലായിരുന്നു. മൃതശരീരത്തിൽ ഉണ്ടായിരുന്ന മോതിരവും തുണിയുടെ അവശിഷ്ടവും കണ്ടിട്ടാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്.
ലേഖനങ്ങൾ വന്ന് തുടങ്ങിയതിനു ശേഷം ആശുപത്രി അധികൃതർക്ക് അവിനാശിനോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രി അധികൃതർ നിരവധി തവണ പണം വാഗ്ദാനം ചെയ്തിട്ടും അവിനാശ് പിന്തിരിയാത്തത് അവരുടെ വൈരാഗ്യം ഇരട്ടിപ്പിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അവിനാശിന്റെ ലേഖനങ്ങളിൽ സൂചിപ്പിക്കുന്ന ആശുപത്രി അധികൃതർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |