തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതിയിൽ ഈഴവ സമുദായത്തിന് പ്രാതിനിദ്ധ്യം നിഷേധിച്ചതിൽ പ്രതിഷേധം കനക്കുന്നു. ബോർഡിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഈഴവ പ്രതിനിധിയില്ലാത്തത് ആദ്യം. മൂന്നംഗ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപനെയും അംഗമായി സി.പി.ഐ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ.മനോജ് ചരളേലിനെയുമാണ് നിയമിച്ചത്. പ്രസിഡന്റായിരുന്ന എൻ. വാസുവിന്റെയും അംഗമായിരുന്ന കെ.എസ്.രവിയുടെയും രണ്ടു വർഷത്തെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണിത്.
മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ ചേർന്നാണ് പുതിയ പ്രസിഡന്റിനെയും അംഗത്തെയും നിശ്ചയിച്ചത്. ബോർഡിലെ പട്ടിക ജാതി സംവരണ സീറ്റിൽ നിലവിലെ അംഗത്തിന്റെ കാലാവധി പൂർത്തിയായിട്ടില്ല. 1949ൽ രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് തിരുവിതാംകൂർ രാജകുടുംബ പ്രതിനിധി ശങ്കരനാരായണ അയ്യർ ആയിരുന്നു. ഹിന്ദു മണ്ഡലത്തിന്റെ പ്രതിനിധികളെന്ന നിലയിൽ നായർ സമുദായാചാര്യൻ മന്നത്ത് പദ്മനാഭനെയും മുൻ മുഖ്യമന്ത്രി ആർ.ശങ്കറെയും അംഗങ്ങളായി നിയമിച്ചു.
തുടർന്നുള്ള എല്ലാ ബോർഡുകളിലും ഈഴവ പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസ്, ഇടതുമുന്നണി സർക്കാരുകൾ ശ്രദ്ധിച്ചിരുന്നു. ഭൂരിപക്ഷ ഹിന്ദു സമുദായമെന്ന പരിഗണനയിലാണ് ഇത്. കഴിഞ്ഞ ഇടതു സർക്കാരുകളുടെ കാലത്തെല്ലാം ബോർഡ് പ്രസിഡന്റ് മുന്നാക്ക സമുദായാംഗമാണെങ്കിൽ, ഈഴവ സമുദായത്തിന് അംഗത്വം നൽകാൻ മുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും,സി.പി.ഐയും തമ്മിൽ ധാരണയിലെത്തിയിരുന്നു. യു.ഡി.എഫ് ഭരണത്തിൽ കോൺഗ്രസാണ് ഇതിന് മുൻകൈയെടുത്തിരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും 95 ശതമാനത്തിലേറെയും മുന്നാക്ക സമുദായക്കാരാണെന്നാണ് കണക്കുകൾ. ബോർഡിലെ നിയമനങ്ങളിൽ അടുത്ത കാലത്ത് പിന്നാക്ക സംവരണത്തിനൊപ്പം, പത്ത് ശതമാനം മുന്നാക്ക സംവരണം കൂടി ഏർപ്പെടുത്തിയ ഒന്നാം പിണറായി സർക്കാരിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ്, ബോർഡ് അംഗത്വം കൂടി ഈഴവ സമുദായത്തിന് നഷ്ടപ്പെടുത്തിയ രണ്ടാം പിണറായി സർക്കാരിന്റെ നടപടി.
പ്രസിഡന്റായത് മൂന്ന് ഈഴവർ
ഏഴു പതിറ്റാണ്ട് പിന്നിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ഈഴവ സമുദായത്തിൽ നിന്ന് ആകെ മൂന്നു പേരാണ് പ്രസിഡന്റ് പദവയിലെത്തിയത്. മങ്കുഴി മാധവൻ, ഡോ.എൻ.ബാബു, അഡ്വ.എൻ.വാസു എന്നിവർ. ഇതിൽ മങ്കുഴി മാധവൻ കോൺഗ്രസിന്റെയും മറ്റ് രണ്ടു പേരും സി.പി.എമ്മിന്റെയും പ്രതിനിധികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |