ദുബായ്: ഐ സി സി ടി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാൻഡിന് മികച്ച സ്കോർ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. തുടക്കത്തിലെ പതർച്ചക്കു ശേഷം നായകൻ കെയ്ൻ വില്ല്യംസണിന്റെ (48 പന്തിൽ 85) മികച്ച ബാറ്റിംഗാണ് ന്യൂസിലാൻഡിനെ കരകയറ്റിയത്. മത്സരത്തിന് തൊട്ടുമുമ്പായി ഇറാനിൽ നടന്ന വമ്പൻ ഭൂമികുലുക്കത്തിന്റെ പ്രകമ്പനങ്ങൾ മത്സരം നടക്കുന്ന ദുബായ് സ്റ്റേഡിയത്തിലും അനുഭവപ്പെട്ടിരുന്നു.
ന്യൂസിലാൻഡ് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഓപ്പണർമാരായ മാർട്ടിൻ ഗുപ്തിലും ഡാരിൽ മിച്ചലും ചേർന്ന് നൽകിയത്. ഇരു ഓപ്പണർമാരെയും വരിഞ്ഞു മുറുക്കിയ ഓസ്ട്രേലിയ തുടക്കത്തിൽ തന്നെ ന്യൂസിലാൻഡിനു മേൽ സമ്മർദ്ദം സൃഷ്ടിച്ചു. സ്ലോ പിച്ചിൽ വമ്പൻ അടിക്ക് മുതിരാതെ കരുതലോടെയാണ് ഗുപ്തിലും മിച്ചലും കളി തുടങ്ങിയത്. എന്നാൽ റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടയിൽ ഹേസൽവുഡ് എറിഞ്ഞ നാലാമത്തെ ഓവറിന്റെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ വേഡിന് ക്യാച്ച് നൽകി ഡാരിൽ മിച്ചൽ പുറത്തായി. തുടർന്നു ക്രീസിൽ വന്ന ക്യാപ്ടൻ കെയ്ൻ വില്ല്യംസണും ആദ്യം കരുതലോടെയാണ് കളി തുടങ്ങിയത്. ഗുപ്തിലിനോടൊപ്പം വില്ല്യംസൺ ന്യൂസിലാൻഡിനെ മികച്ച സ്കോറിൽ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 12ാമത്തെ ഓവറിൽ ആദം സാംപയുടെ പന്തിൽ സ്റ്റോയിനിസിന് ക്യാച്ച് നൽകി ഗുപ്തിൽ (35 പന്തിൽ 28) പുറത്തായതോടെ സ്കോർ ബോർഡ് ചലിപ്പിക്കേണ്ട ഉത്തരവാദിത്വം വില്ല്യംസൺ ഏറ്റെടുത്തു.
ഗ്ലെൻ ഫിലിപ്സിനോടൊപ്പം ചേർന്ന് ന്യൂസിലാൻഡ് സ്കോർ വില്ല്യംസൺ ചലിപ്പിച്ചു തുടങ്ങി. എന്നാൽ വീണ്ടും ന്യൂസിലാൻഡിനു ഭീഷണിയായി ഹേസൽവുഡ് എത്തി. ഹേസൽവുഡിന്റെ 18ാമത്തെ ഓവറിൽ ഫിലിപ്സിനേയും വില്ല്യംസണിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഹേസൽവുഡ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവസാന ഓവറുകളിൽ ജയിംസ് നീഷാമും ടിം സിഫെർട്ടും ചില വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും കാര്യമായ ഫലം ചെയ്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |