ആലപ്പുഴ: ജില്ലയിലും മലയോര മേഖലയിലും നാലുദിവസമായി അതിതീവ്രമഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളെ പൂർണമായും വെള്ളത്തിൽ മുക്കി. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നതോടെ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകും.
ജില്ലയിൽ ഒരു വീട് പൂർണമായും നൂറുകണക്കിന് ഏക്കർ നെല്ലും കരക്കൃഷിയും നശിച്ചു. മാവേലിക്കര താമരക്കുളം പഞ്ചായത്ത് പതിനാറാം വാർഡിൽ പാക്കുകണ്ടത്തിൽ രമയുടെ വീടാണ് മരം വീണ് പൂർണമായും തകർന്നത്. നൂറനാട് കല്ലേത്ത് വടക്കേതിൽ വാസുദേവൻ പിള്ളയുടെ പറമ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിരണം, തലവടി, എടത്വാ, കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി, കൈനകരി, ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റയുടെ വടക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമത്രീതമായി ഉയരുകയാണ്.
കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രദേശങ്ങളിലും വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപ്പെടും വിധം റോഡുകൾ മുങ്ങി. ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇതോടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. എടത്വാ - മുട്ടാർ റോഡ് പൂർണമായും മുങ്ങി. പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ വാണിംഗ് വാട്ടർ ലെവലിന്റെ ഇരട്ടിയിലധികമാണ് ജലനിരപ്പ്. കുട്ടനാട്ടിൽ ഇന്നലെ മാത്രം ജലനിരപ്പ് ഒന്നര അടിയിലധികം ഉയർന്നു.
തോട്ടപ്പള്ളി പൊഴിമുഖത്തും തണ്ണീർമുക്കം ബണ്ട് വഴിയും പ്രളയ ജലം കടലിലേക്ക് ഒഴുകുന്നത് ആശ്വാസം നൽകുന്നു. എന്നാൽ കുട്ടനാട്ടിലെ പ്രധാന തോടുകളുടെയും ലീഡിംഗ് ചാനലിന്റെയും ആഴക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പമ്പയാറും അച്ചൻ കോവിലാറും തൊടിയൂർ - ആറാട്ടുപുഴ തോടും കരകവിയാനുള്ള സാദ്ധ്യതയുള്ളതിനാൽ റവന്യു അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ: 13
കുടുംബങ്ങൾ: 67
ആകെ: 229 പേർ
ഇന്നലെ ലഭിച്ച മഴ (മില്ലി മീറ്ററിൽ)
ചേർത്തല: 91
മാവേലിക്കര: 89.8
കാർത്തികപ്പള്ളി: 42.6
മങ്കൊമ്പ്: 39
കായംകുളം: 73.6
റവന്യു വകുപ്പ് സജ്ജം
അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിലെ ആറ് താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റവന്യു വകുപ്പ് സജ്ജമാണ്. ആരോഗ്യം, പഞ്ചായത്ത്, നഗരസഭ, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്, പൊലീസ്, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളെ ഓരോ താലൂക്കിലും ഏകോപിപ്പിച്ച് തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കടലാക്രമണം നേരിടാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കി.
ആശങ്കയോടെ കർഷകർ
ജലനിരപ്പ് വീണ്ടും ഉയർന്നതോടെ പുഞ്ചക്കൃഷിയുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ചതും രണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടരുന്നതുമായ കർഷകർ ആശങ്കയിലാണ്. നിലം പൊത്തിയ നെല്ല് കൊയ്യാനാകാത്തതിനാൽ വിളവെടുപ്പ് ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം. പുഞ്ചക്കൃഷിക്ക് കഴിഞ്ഞ 15ന് വിതയിറക്കേണ്ടതായിരുന്നു.
മത്സ്യബന്ധനത്തിന് വിലക്ക്
മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. ഇതിനാൽ കടലുമായി ചേർന്നുള്ള വീടുകളിൽ നിന്ന് മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കി.
""
കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ 60 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. പമ്പ, അച്ചൻകോവിൽ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണം.
എ. അലക്സാണ്ടർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |