ആലപ്പുഴ: യുദ്ധക്കപ്പൽ നീറ്റിലിറക്കാൻ സാമ്പത്തിക ബാദ്ധ്യത വെല്ലുവിളിയാകുമ്പോഴും കേരളത്തെ കരയേറ്റാൻ വാട്ടർ ആംബുലൻസുമായി യുവ ശാസ്ത്രജ്ഞൻ മുഹമ്മ സ്വദേശി ഋഷികേശ് (46). വെള്ളപ്പൊക്കത്തിൽ ഉപയോഗിക്കാനാവുന്ന തെർമോക്കോൾ നിർമ്മിത വാട്ടർ ആംബുലൻസാണ് പുതിയ കണ്ടുപിടിത്തം.
കാറ്റിലും കോളിലും കുത്തൊഴുക്കിലും മറിയാത്ത തെർമോക്കോൾ നിർമ്മിത വാട്ടർ ആംബുലൻസാണ് ഉടൻ നീരണിയുക. പൊന്തുവള്ളങ്ങൾക്ക് ഉപയോഗിക്കുന്നതിലും കട്ടി കൂടിയ തെർമോക്കോളും സ്റ്റീലും ജി.ഐ പൈപ്പും പ്ലൈവുഡും ഉപയോഗിച്ചുള്ള നിർമ്മാണം പുരോഗമിക്കുകയാണ്.
ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ അടിയന്തര സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഹൈടെക് മോട്ടോർ ആംബുലൻസിന് രണ്ടുലക്ഷം രൂപയാണ് ചെലവ്. ഒരു സമയം ആറുപേർക്ക് സഞ്ചരിക്കാം. ജലഗതാഗത വകുപ്പിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
കടൽ കാണാതെ യുദ്ധക്കപ്പൽ!
നേട്ടങ്ങൾക്കിടയിലും രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ നാഴികക്കല്ലായേക്കാവുന്ന യുദ്ധക്കപ്പൽ പണിപ്പുരയിൽ വിശ്രമിക്കുന്നതിന്റെ സങ്കടം ഋഷികേശ് മറച്ചുവയ്ക്കുന്നില്ല. ആളില്ലാതെ പ്രവർത്തിക്കുന്നതും ലോകത്ത് എവിടെയിരുന്ന് നിയന്ത്രിക്കാവുന്നതുമായ യുദ്ധക്കപ്പൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ഡെയർ ടു ഡ്രീം 2.0 മത്സരത്തിൽ പങ്കെടുപ്പിക്കാനായിരുന്നു പദ്ധതി.
എന്നാൽ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാനായില്ല. ഇനി 3.0 ആണ് പ്രതീക്ഷ. ഇതിൽ പങ്കെടുക്കാനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഡി.ആർ.ഡി.ഒയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഋഷികേശിന് മിച്ചമായുള്ളത് ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ്. കപ്പലിന് വേണ്ടി നിലവിൽ 20 ലക്ഷം രൂപ ചെലവായി. കുറഞ്ഞത് 25 ലക്ഷം രൂപ കൂടിയുണ്ടെങ്കിലേ മിസൈൽ സംവിധാനം, സാറ്റലൈറ്റ് കൺട്രോൾഡ് കാമറകൾ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകൂ.
കണ്ണടച്ച് ഇരുട്ടാക്കി കെ.എസ്.ഇ.ബി
ഒരോ വർഷവും വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കറ്റ് നിരവധി പേർ മരിക്കുമ്പോഴും ഋഷികേശിന്റെ കണ്ടുപിടിത്തം പ്രയോജനപ്പെടുത്തുന്നതിൽ കെ.എസ്.ഇ.ബി നിസംഗത തുടരുന്നു. ലൈൻ കമ്പി പൊട്ടിയാൽ വൈദ്യുതി നിലയ്ക്കുന്നതും അലാറം മുഴങ്ങുന്നതുമായ സംവിധാനം ചീഫ് സേഫ്ടി കമ്മിഷണർ ആർ. സുകു നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടതാണ്. 11 കെ.വി ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടോയെന്നറിയുന്നതിനുള്ള മെഷീൻ കണ്ടുപിടിച്ചതിന് രാഷ്ട്രപതിയിൽ നിന്ന് 2015ൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതീക്ഷ നെഹ്റുട്രോഫി
ഋഷികേശ് രൂപകൽപ്പന ചെയ്ത സ്റ്റാർട്ടിംഗ് സംവിധാനമാണ് നെഹ്റുട്രോഫി ജലമേളയിൽ ഉപയോഗിക്കുന്നത്. ഓരോ വർഷവും മത്സരം നടക്കുമ്പോൾ ലക്ഷങ്ങൾ റോയൽറ്റി ലഭിക്കേണ്ടതാണ്. എന്നാൽ മത്സരങ്ങൾ മുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.
""
വാട്ടർ ആംബുലൻസ് വെള്ളപ്പൊക്ക കാലത്ത് കേരളത്തിന് ഗുണം ചെയ്യും. പ്രതിരോധ സേനയ്ക്ക് വേണ്ടിയുള്ള യുദ്ധക്കപ്പൽ മോഡൽ പൂർത്തിയാക്കാൻ രാജ്യ സ്നേഹികളിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയാണ്.
ഋഷികേശ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |