തൃശൂർ: മണ്ഡല മകരവിളക്ക് മാസാചാരണങ്ങൾക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ കൊവിഡ് മാനദണ്ഡമനുസരിച്ച് ഒരുക്കം പൂർത്തിയായി. ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം, വടക്കുന്നാഥൻ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡുകളുടെ നേതൃത്വത്തിലാണ് ഒരുക്കം ആരംഭിച്ചത്. തൃപ്രയാർ ക്ഷേത്രത്തിൽ ദിവസവും രാവിലെ 4.30 ന് നട തുറക്കുമെന്ന് മാനേജർ കെ. മനോജ് കുമാർ പറഞ്ഞു. ദിവസത്തിൽ മുപ്പതിനായിരം പേർക്കേ ശബരിമലയിൽ ദർശനത്തിന് അനുമതി നൽകിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ വലിയ തിരക്ക് ക്ഷേത്രങ്ങളിൽ അനുഭവപ്പെടില്ലെന്നാണ് വിലയിരുത്തുന്നത്.
ഗുരുവായൂരിൽ പ്രത്യേക സൗകര്യം
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേക ക്യൂ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ദർശനത്തിൽ നിന്ന് തീർത്ഥാടകരെ ഒഴിവാക്കി. നേരിട്ട് ദർശനം നടത്താം. കിഴക്കേനടയിൽ ഇൻഫർമേഷൻ കൗണ്ടറും നാളെ മുതൽ ആരംഭിക്കും. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ തൃപ്രയാർ, കൊടുങ്ങല്ലൂർ, ചെറുതുരുത്തി, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ ഇടത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അനുമതിയോടെ മാത്രമേ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകൂവെന്ന് ഭാരാവാഹികൾ പറഞ്ഞു.
അയ്യപ്പൻ വിളക്കും നാമമാത്രം
കൊവിഡ് നിയന്ത്രണം പൂർണ്ണമായും പിൻവലിക്കാത്തതിനാൽ ചില സ്ഥലങ്ങളിൽ മാത്രമാണ് കൊവിഡ് മാനദണ്ഡം പാലിച്ച് അയ്യപ്പൻ വിളക്കുകൾ നടക്കൂ. മണ്ഡല മകരവിളക്ക് സമയത്ത് ക്ഷേത്രങ്ങളിലും വീടുകളിലുമായി നൂറ് കണക്കിന് അയ്യപ്പൻ വിളക്കുകളാണ് അരങ്ങേറാറ്. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് പൂർണ്ണമായും ശാസ്താംപാട്ട് കലാകാരന്മാർക്ക് സീസൺ നഷ്ടപ്പെട്ടിരുന്നു. ഇത്തവണ നാമമാത്രമായ ബുക്കിംഗുകളാണ് ഉണ്ടായതെന്ന് കലാകാരന്മാർ പറയുന്നു. ചെറുതും വലുതുമായ നൂറോളം ഉടുക്കുവാദ്യ സംഘങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
വടക്കുന്നാഥൻ, കൊടുങ്ങല്ലൂർ, തൃപ്രയാർ, ചോറ്റാനിക്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശബരിമല തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കൂടുതൽ തീർത്ഥാടകരെത്തുമ്പോൾ അതിനുസരിച്ചുള്ള സൗകര്യം ഒരുക്കും
വി. നന്ദകുമാർ
പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്
സീസണിൽ എഴുപതോളം വിളക്കുകൾ നടത്താറുണ്ട്. അത് ഭൂരിഭാഗവും മണ്ഡല സീസൺ ആരംഭിക്കുന്നതിന് മുമ്പേ ബുക്ക് ചെയ്യാറുണ്ട്. ഇത്തവണ ഏതാനും കമ്മിറ്റികളാണ് വിളക്ക് ബുക്ക് ചെയ്തിട്ടുള്ളത്.
മച്ചാട് സുബ്രൻ
ശാസ്താംപാട്ട് കലാകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |